തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവീസിൽ താൽക്കാലികമായി നിയമിക്കപ്പെട്ട ജീവനക്കാരുടെ ശമ്പളം 5 ശതമാനം കൂട്ടി. 250 രൂപ മുതൽ 5000 രൂപയുടെ വർധന ഇക്കൂട്ടർക്ക് ലഭിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച് 2025-26 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിലാണ് താൽക്കാലിക ജീവനക്കാരുടെ ശമ്പള വർധന പ്രഖ്യാപിച്ചത്.
പിൻവാതിൽ നിയമനങ്ങളുടെ പറുദീസയായ സിവിൽ സർവീസിൽ ദിവസവേതനക്കാരുടെ വേതനം അഞ്ചു ശതമാനം വർദ്ധിപ്പിക്കുമ്പോഴും പി എസ് സി വഴി സ്ഥിരം നിയമനം ലഭിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുത്തിരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
സംസ്ഥാനത്ത് സർക്കാർ വകുപ്പുകളിൽ മാത്രം ജോലി ചെയ്യുന്നത് ഒന്നേകാല്‍ ലക്ഷം താൽക്കാലിക ജീവനക്കാരാണുള്ളത്. സ്പാർക്ക് സോഫ്റ്റ് വെയർ വഴി ശമ്പളം വാങ്ങുന്നവരുടെ മാത്രം കണക്കാണിത്.
ജനപ്രിയ ബജറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷപ്പെട്ട സംസ്ഥാനത്ത് പ്രത്യേകിച്ച് ആശാവഹമല്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. താൽക്കാലിക ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച ബജറ്റിൽ ക്ഷേമപെൻഷൻ വർധനവ് ഉണ്ടായില്ല. ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നതിന്റെ ഉദാഹരണമായാണ് ഇതിനെ ചൂണ്ടിക്കാട്ടപ്പെട്ടുന്നത്.
പിണറായി സർക്കാരിന്റെ കാലത്ത് താൽക്കാലിക ജീവനക്കാരെന്ന പെരിൽ പാർട്ടിയുടെയും ഭരണക്കാരുടെയും അടുപ്പക്കാരെ നിയമിക്കൽ വ്യാപകമാണെന്ന ആക്ഷേപം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗാനം തയ്യാറാക്കി പാടിയ ജീവനക്കാർക്ക് ഉൾപ്പെടെ ഈ ശമ്പള വർധനവ് ബാധകമാകും. പിണറായി സ്തുതിഗാനം എഴുതിയ പൂവത്തൂര്‍ ചിത്രസേനന് ധനവകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചറായി നിയമനം നല്‍കിയത് വിവാദത്തിലായിരുന്നു. പൊതുഭരണവകുപ്പില്‍നിന്ന് വിരമിച്ചശേഷം പുനര്‍നിയമനത്തിന് ചിത്രസേനന്‍ ഏപ്രില്‍ 25-നാണ് അപേക്ഷിച്ചത്. എന്നാല്‍, 24-നു തന്നെ നിയമനം നല്‍കി.
സ്പാർക്ക് വഴി അല്ലാതെ ശമ്പളം നൽകുന്ന പൊതുമേഖല–അർധസർക്കാർ സ്ഥാപനങ്ങൾ, തനതു ഫണ്ടിൽ പ്രവർത്തിക്കുന്ന ബോർഡ്–കോർപറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ പോലെയുള്ള സ്ഥാപനങ്ങൾ, സിഡിറ്റ്, കിൻഫ്ര, സ്പേസ് പാർക്ക്, വിവിധ കൺസൽറ്റൻസികൾ തുടങ്ങിയവയിലെ കരാർ, ദിവസ വേതന നിയമനങ്ങൾ കൂടി പരിഗണിക്കുമ്പോൾ താൽക്കാലിക ജീവനക്കാരുടെ എണ്ണം രണ്ടര ലക്ഷത്തോളം വരും.