കിഫ്ബിക്ക് തിരുവനന്തപുരത്ത് ഓഫിസ് നിർമ്മിക്കും. 70 മുതൽ 90 കോടി വരെ ഓഫിസ് നിർമ്മാണത്തിന് ചെലവാകുമെന്നാണ് കിഫ്ബി കണക്കാക്കിയിട്ടുള്ളത്. കിഫ്ബി സ്ഥലത്തിന് വേണ്ടി താൽപര്യപത്രം പുറപ്പെടുവിച്ചിരുന്നു. ഓഫിസ് സ്ഥലമോ, ഭൂമിയോ നൽകുന്നതിന് 3 പേർ താൽപര്യ പത്രവും നൽകി.
സണ്ണി വർക്കി, മുത്തൂറ്റ് ഫിൻ കോർപ്പ്, സ്റ്റാർ ഹിൽ റിയൽ എസ്റ്റേറ്റ് എന്നിവരാണ് ടെണ്ടർ സമർപ്പിച്ചത്. നിലവിൽ കിഫ് ബി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. 13.74 കോടി രൂപ കിഫ്ബി യുടെ വാടകയ്ക്കായി 2015-16 സാമ്പത്തിക വർഷം മുതൽ 2024- 25 സാമ്പത്തിക വരെ നൽകിയെന്ന് കെ.എൻ. ബാലഗോപാൽ നിയമസഭയിൽ മറുപടി നൽകിയിരുന്നു.
കിഫ്ബിയുടെ 46 ആം ജനറൽ ബോഡിയാണ് കിഫ് ബിക്ക് സ്വന്തമായി ഓഫിസ് നിർമ്മിക്കാൻ തീരുമാനിച്ചത്. സി.ഇ.ഒ ആയ കെ. എം എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 90 കോടിയാണ് ഓഫിസ് നിർമ്മാണത്തിന് കിഫ് ബി കണക്കാക്കിയിരിക്കുന്നത് എങ്കിലും ചെലവ് 100 കോടി കടക്കും എന്നാണ് സൂചന.
കിഫ്ബി ക്ക് സ്വന്തമായി ഓഫിസ് നിർമ്മിക്കാനുള്ള നീക്കം മലയാളം മീഡിയ ലൈവ് ടെണ്ടർ വിശദാംശങ്ങൾ സഹിതം നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ അങ്ങനെയൊരു നീക്കമില്ലെന്നായിരുന്നു ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞത്. അതേ ബാലഗോപാലാണ് കിഫ്ബിക്ക് സ്വന്തമായി ഓഫീസ് നിർമ്മിക്കും എന്ന് നിയമസഭ മറുപടി നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 8 ലെ നിയമസഭ ചോദ്യത്തിന് ബാലഗോപാൽ മറുപടി നൽകിയത് കഴിഞ്ഞ ദിവസമാണ്.