കേരളത്തിനുള്ള റെയിൽവേ വിഹിതം 3,042 കോടി രൂപയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ എട്ട് ഇരട്ടി കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കും. കേരളത്തിൽ 32 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുകയും 50 പുതിയ നമോ ഭാരത് ട്രെയിനുകൾ അനുവദിക്കുകയും ചെയ്യും. നൂറ് കിലോമീറ്റർ ദൂരപരിധിയിലാണ് നമോ ഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകളും സർവീസ് നടത്തും. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കാര്യങ്ങൾ മന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനൊപ്പം, ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ റെയിൽവേയ്ക്കായി 2.52 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 17,500 ജനറൽ കോച്ചുകൾ, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ എന്നിവ നിർമിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്.