News

ഹേമ കമ്മിറ്റിക്ക് മൊഴിനൽകിയവരെ നേരിൽ കണ്ട് വീണ്ടും മൊഴിയെടുക്കാൻ അന്വേഷണ സംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവരെ നേരിൽ കണ്ട് വീണ്ടും മൊഴിയെടുക്കാൻ അന്വേഷണ സംഘം. കോടതി നിർദേശപ്രകാരം റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിന് പിന്നാലെയാണ് നിര്‍ണായക നീക്കം.

സിനിമയിലെ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്ന് പറഞ്ഞവരെ നേരിട്ട് കാണാനാണ് അന്വേഷണ സംഘത്തിൻറ്റെ തീരുമാനം. 50 പേരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത്. ഇവരെ അന്വേഷണ സംഘം നാല് സംഘങ്ങളായി തിരിഞ്ഞ് നേരിട്ട് കാണും. മൊഴിയുമായി മുന്നോട്ടുപോകുന്നുണ്ടോയെന്ന് അറിഞ്ഞ് പരാതിയായി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം.

പത്ത് ദിവസത്തിനുള്ളില്‍ മൊഴി നൽകിയ എല്ലാവരെയും നേരിട്ട് കാണാനാണ് അന്വേഷണ സംഘത്തിൻറ്റെ തീരുമാനം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വിമൻ ഇൻ സിനിമ കളക്ട്ടീവ് അംഗങ്ങള്‍ അഭ്യർത്ഥിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാകും അന്വേഷണ സംഘം പ്രവർത്തിക്കുക.

പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞ് ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. ഓണത്തിന് ശേഷം മൊഴി നല്‍കിയവരെ നേരിട്ട് കാണുന്നത് തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണ സംഘം യോഗം ചേര്‍ന്ന് എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തീരുമാനം എടുക്കും. അതിന് ശേഷം മാത്രമേ പരാതിക്കാരെ നേരിട്ട് കാണുന്നത് ആരംഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *