Kerala Government News

ശമ്പളപരിഷ്കരണം അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തെന്ന് കെ.എൻ. ബാലഗോപാൽ; കിട്ടിയില്ലെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ

ശമ്പളപരിഷ്കരണം അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരുടെ ചർച്ചയിൽ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

തുടർഭരണം കിട്ടിയതുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണം അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ വസ്തുകൾ നിരത്തി പറയുന്നത്.

2021 ഫെബ്രുവരിയിലാണ് പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയത്. ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കൾ ആയി തരും എന്നായിരുന്നു ഉത്തരവ്. ഇതുവരെയും ജീവനക്കാർക്ക് അത് ലഭിച്ചില്ല. ക്ഷാമബത്ത പരിഷ്കരണം പി.എഫിൽ ലയിപ്പിച്ചെങ്കിലും അത് പിൻവലിക്കരുതെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

2021 നു ശേഷം 8 ഗഡു ക്ഷാമബത്ത കിട്ടേണ്ട സ്ഥാനത്ത് ലഭിച്ചത് 2 ഗഡു ക്ഷാമബത്ത മാത്രമാണ്. 6 ഗഡു ക്ഷാമബത്ത നിലവിൽ കുടിശികയാണ്. ലീവ് സറണ്ടർ പാസാക്കുമെങ്കിലും അത് പണമായി ലഭിക്കില്ല. അടുത്ത സർക്കാരിൻ്റെ കാലത്ത് പണമായി ലഭിക്കും എന്നാണ് ഉത്തരവ്. 1.7.24 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും നിയമിച്ചിട്ടില്ല. പെൻഷൻ പരിഷ്കരണവും നടത്തിയില്ല.

കഴിഞ്ഞ പെൻഷൻ പരിഷ്കരണത്തിൻ്റെ നാലാമത്തെ ഗഡുവും ഇതുവരെ കൊടുത്തില്ല. ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കൾ പെൻഷൻകാർക്ക് നൽകാനും ഉണ്ട്. 1.50 ലക്ഷം പെൻഷൻകാരാണ് കുടിശിക ലഭിക്കാതെ സംസ്ഥാനത്ത് മരണമടഞ്ഞത്. 19 ശതമാനം ക്ഷാമ ആശ്വാസ കുടിശിക പെൻഷൻകാർക്കും കൊടുക്കാനുണ്ട് .ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവിധ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചതു വഴി 1 ലക്ഷം കോടി രൂപയാണ് സർക്കാരിൻ്റെ കയ്യിൽ ഉള്ളത്.

വസ്തുതകൾ മറച്ച് വച്ചാണ് ധനമന്ത്രി പ്രസ്താവന നടത്തിയത് എന്ന് വ്യക്തം. ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ സർവീസ് സംഘടനകളോടൊപ്പം സി പി ഐ സർവീസ് സംഘടനകളും ഈ മാസം 22 ന് പണിമുടക്കിയിരുന്നു. പണിമുടക്ക് വൻ വിജയം ആയി തീർന്നത് സർക്കാരിന് തിരിച്ചടിയായി. ഇതിനെ തുടർന്ന് സമയബന്ധിതമായി ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ നൽകും എന്ന് മുഖ്യമന്ത്രി പതിവ് പ്രസ്താവനയും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *