News

പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ ആക്രമണം; ദൗത്യസംഘാംഗത്തിന് പരിക്ക്

വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണം വീണ്ടും തുടരുകയാണ്. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരയുകയായിരുന്ന ദൗത്യസംഘത്തിലെ ഒരു അംഗത്തെ കടുവ ആക്രമിച്ചു. മാനന്തവാടി ആർആർടിയിലെ ജയസൂര്യ എന്ന വ്യക്തിയാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തിൻ്റെ വലതു കൈയ്ക്കാണ് പരിക്കേറ്റത്. കടുവയെ തേടിപ്പോയപ്പോള്‍ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. കൈയിലുണ്ടായിരുന്ന ഷീല്‍ഡ് കൊണ്ട് തടഞ്ഞതിനാല്‍ വലിയ ഒരു അപകടം ഒഴിവായി. കടുവയുടെ നഖങ്ങള്‍ കൈയില്‍ ആഴ്ന്നിറങ്ങുകയായിരുന്നു.

നേരത്തെ കടുവയെ കണ്ടെത്തിയ സ്ഥലത്തുവച്ചുതന്നെയാണ് ഈ ദുരന്തം ഉണ്ടായത്. വെറ്ററിനറി വിദഗ്ധൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള ഒരു വലിയ സംഘം കടുവയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. ഉൾക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്താണ് കടുവയെ കണ്ടെത്താൻ തിരച്ചില്‍ പുരോഗമിക്കുന്നത്.

കടുവയെ പിടികൂടാൻ പത്തു അംഗങ്ങളുള്ള പത്തു ടീമുകളായി തിരിഞ്ഞാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് ഇറങ്ങിയത്. ഈ ടീമുകളിലൊന്നിലെ അംഗമാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ രഞ്ജിത് കുമാർ ഈ വിവരം സ്ഥിരീകരിച്ചു. വനംമന്ത്രി എ കെ ശശീന്ദ്രനും ഈ സംഭവം സ്ഥിരീകരിച്ചു.

ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞു

അതേസമയം, പഞ്ചാരക്കൊല്ലിയിലെ കടുവ ദൗത്യത്തിൽ പങ്കെടുത്ത ഡിഎഫ്ഒയുടെ പ്രതികരണം പൊലീസ് തടഞ്ഞു. മാനന്തവാടി എസ്എച്ച്ഒ മാർട്ടിൻ ലോവലിനെ തടഞ്ഞുനിർത്തി. ബേസ് ക്യാംപിന് മുന്നിൽ മാധ്യമങ്ങൾക്ക് നിൽക്കാൻ അനുമതിയില്ലെന്ന് എസ്എച്ച്ഒ ടി.എ.അഗസ്റ്റിൻ പറഞ്ഞു.

കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ

രാധയെ കൊന്ന കടുവ ഇന്നലെ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്തിയില്ല. നാഗർഹോള ടൈഗർ റിസർവിനോട് കേരളം കടുവയുടെ വിവരങ്ങൾ തേടിയിട്ടുണ്ട്. കടുവയുടെ ഐ ഡി ലഭിക്കാത്തത് ദൗത്യത്തിന് തടസമാകുന്നുണ്ടെങ്കിലും ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കാട്ടിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. കടുവയെ കണ്ടെത്താൻ തെർമൽ ക്യാമറയും ഉപയോഗിക്കുന്നുണ്ട്.

പെരുന്തട്ടയിൽ പുലിയുടെ ആക്രമണം

വയനാട് കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായി. പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ പശുക്കിടാവിനെ പുലി കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *