
മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വര്‍ധനവ്
തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടി. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. വിവിധ ബ്രാന്റുകൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധിക്കുക. പുതുക്കിയ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില വർദ്ധിക്കും.
സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നൽകണം. ഓൾഡ് പോർട് റമ്മിന്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. എം എച്ച് ബ്രാൻഡിക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. 1350 രൂപയായിരുന്ന മോർഫ്യൂസ് ബ്രാൻഡിയുടെ വില 1400 രൂപയാകും. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുമുണ്ട്. ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുന്നുമുണ്ട്.
മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബെവ്കോ ബോർഡും അംഗീകരിച്ചു. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും.
ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വില കൂട്ടി നൽകും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബെവ്കോസിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.