Kerala Government News

ജീവനക്കാർക്ക് നഷ്ടപ്പെട്ടത് കാൽക്കോടി വരെ; പണിമുടക്ക് എന്തിന് വേണ്ടി? സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ നേതാവ് എം.എസ് ഇർഷാദ് എഴുതുന്നു

ഈ അവകാശ നിഷേധങ്ങളെ എങ്ങനെ വിളിക്കും? തട്ടിപ്പ്, കവർച്ച, പിടിച്ചുപറി, പകൽക്കൊള്ള … എന്ത് പറഞ്ഞാലും അധികമാകില്ല.

103 മാസമായി തുടരുന്ന എൽഡി എഫ് ഭരണത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഹനിക്കപ്പെട്ടു. ഒന്നാം ഭരണത്തിൻ്റെ ആദ്യപാതിയിൽ മുക്കിയും മൂളിയും ചില ആനുകൂല്യങ്ങൾ അനുവദിച്ചവർ, ജീവനക്കാരുടെ അവകാശങ്ങൾ നിരന്തരം ചവിട്ടി മെതിച്ചു. ആറു കൊല്ലമായി ഒരവകാശവും കൃത്യമായി നൽകിയിട്ടില്ല. ഇത്തരം നിഷേധത്തിലൂടെ നഷ്ടപ്പെട്ടത് 218310 രൂപ മുതൽ 2509356 രൂപ വരെയാണ്.

അടിസ്ഥാനമില്ലെങ്കിലും ആരാധകരും വാഴ്ത്തുകാരും എൽ ഡി എഫ് സർക്കാരിന് കല്പിച്ചുകൊടുത്ത ആലങ്കാരിക പദവിയാണ് ‘തൊഴിലാളിവർഗ സർക്കാർ’.
എട്ടേമുക്കാൽ വർഷത്തെ ഭരണത്തിൽ അവകാശങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ണോടിച്ചാൽ ആ പൊയ്മുഖം പൊളിഞ്ഞ് വീഴും.

ശമ്പളം:

ജോലിക്ക് കൂലി ശമ്പളം ഔദാര്യമല്ല, ആർജ്ജിതാവകാശം. ഭരണഘടനയുടെ 21-ാം
ആർട്ടിക്കിൾ പ്രകാരം മൗലികാവകാശം . ഇടതുഭരണത്തിൽ ലഭിക്കുന്നതോ മാസത്തിൽ 24 ദിവസത്തെ ശമ്പളവും. 6 ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുന്നു. തരംപോലെ ശമ്പളം തട്ടലും തകൃതിയാണ്. കേരളചരിത്രത്തിലാദ്യമായി ശമ്പളം മുടങ്ങലിന് 2024 സാക്ഷിയായി. ശമ്പളം ഗഡുക്കളാക്കി. സാമ്പത്തിക കെടുകാര്യസ്ഥതക്കും, മിസ്മാനേജ്മെൻ്റിനും ജീവനക്കാർ ഇരയായി.

ക്ഷാമബത്ത :

ആകെ കവർന്നത് 176830 രൂപ മുതൽ 1283304 രൂപ വരെയാണ്.
19% വരുന്ന ആറു ഗഡു ഡി എ ജീവനക്കാർക്ക് കുടിശ്ശികയായി.
പ്രതിമാസ നഷ്ടം 4370 രൂപ മുതൽ 31692 രൂപ വരെ. പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക്ഇൻകാലം കഴിഞ്ഞിട്ടും പിൻവലിക്കൽ തടഞ്ഞ 01/01/2019 മുതലുള്ള 3%ഡിഎയുടെ 26 മാസം, 01/07/2019 മുതലുള്ള 5% ഡിഎയുടെ 20 മാസം, 01/01/2020 മുതലുള്ള 4% ഡിഎയുടെ 14 മാസം, 01/07/2020 മുതലുള്ള 4% ഡി എ യുടെ 8മാസം എന്നിങ്ങനെ 68 മാസത്തെ കുടിശ്ശിക അന്യമായി. നഷ്ടം 43890 രൂപ മുതൽ 319200 രൂപ വരെ .
രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് അനുവദിച്ച 01/01/2021, 01/07/2021മുതലുള്ള ഡിഎയുടെ 39മാസം വീതമുള്ള കുടിശ്ശിക നിഷേധിക്കപ്പെട്ടതിലൂടെ വീണ്ടും 78 മാസത്തെ നഷ്ടവും ഉണ്ടായി. ആയിനത്തിൽ
44850 രൂപ മുതൽ 325260 രൂപ വരെ കവർന്നു.
2025 ജനുവരിയിൽ സർക്കർ ജീവനക്കാർ ഒരു ഗഡു ക്ഷാമബത്തയ്ക്കു കൂടി അർഹരായി. 18 ഗഡു ഡി എക്ക് അർഹരായപ്പോൾ അനുവദിച്ചത് 11 ഗഡു . അതിൽ ആറ് തവണയും കുടിശ്ശിക കാര്യത്തിൽ കബളിപ്പിച്ചു.

പങ്കാളിത്ത പെൻഷൻ

‘പങ്കാളിത്ത പെന്‍ഷന്‍ അറബിക്കടലിൽ’ ഉദ്ഘോഷം നടപ്പാകാതെ പോയത് അറബിക്കടൽ ഉൾവലിഞ്ഞതാണെന്ന കാപ്സ്യൂൾ സുലഭമാണ്! പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചില്ലെങ്കിലും, പദ്ധതിക്ക് നിയമപ്രാബല്യം ഉറപ്പാക്കി. ഇപ്പോൾ വാർഷിക കടമെടുക്കുന്നതിനുള്ള ഈട്.

സര്‍വ്വീസിലിരിക്കെ മരിക്കുന്ന ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ജോലി കിട്ടുന്നതുവരെ അവസാനം വാങ്ങിയ ശമ്പളം നല്‍കണമെന്ന യു.ഡി.എഫ് തീരുമാനം, അട്ടിമറിച്ച് അടിസ്ഥാന ശമ്പളത്തിന്റെ 30% ആയി എൽ ഡി എഫ് പരിമിതപ്പെടുത്തി. ഡി.സി.ആര്‍.ജി ഇല്ല. കേന്ദ്ര സര്‍ക്കാര്‍ വിഹിതം 14%. എന്നാൽ കേരള വിഹിതം 10% മാത്രം. പദ്ധതി പിന്‍വലിക്കാന്‍ യാതൊരു നിയമതടസ്സവുമില്ലെന്ന പുനപരിശോധനാ സമിതി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. വീണ്ടും നിയോഗിച്ച സമിതി ഒരു വർഷം കഴിഞ്ഞിട്ടും യോഗം ചേർന്നത് ഒരു തവണ മാത്രം. പിൻവലിക്കൽ പ്രക്രിയ പരണത്താണ്.

ശമ്പള പരിഷ്ക്കരണം:

അഞ്ചു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്ക്കരണം സംസ്ഥാന ജീവനക്കാരുടെ അവകാശമാണ്. പന്ത്രണ്ടാം പരിഷ്ക്കരണം 01/07/2024 മുതൽ
നടപ്പാക്കണം. 01/07/2019 ൽ പതിനൊന്നാം പരിഷ്ക്കരണം നടപ്പാക്കിയെന്നതും സാങ്കേതികം .നൽകാത്ത ഡി എ ലയിപ്പിച്ച് അടിസ്ഥാന ശമ്പളം മാറ്റി. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പരിഷ്ക്കരണം. 20 മാസത്തെ കുടിശ്ശിക കയ്യിലുമില്ല, പി എഫിലുമില്ല. ആവാഹിച്ചെടുത്തത് 41480 രൂപ മുതൽ 291840 രൂപ വരെ.

ഫിറ്റ്മെൻ്റ് ബെനിഫിറ്റ്:

ജീവനക്കാർക്ക് 2% വും പെൻഷൻകാർക്ക് 6% വും വെട്ടിക്കുറച്ചു. മിനിമം ഫിറ്റ്മെൻ്റും ഇല്ല.

സർവിസ് വെയ്റ്റേജ്: ശമ്പളപരിഷ്ക്കരണത്തിൻ്റെ ആത്മാവ്. സേവനകാലത്തിനനുസൃതമായി നേട്ടം നൽകിയ ഘടകം. ഇടതുഭരണം എടുത്ത കളഞ്ഞ അവകാശം. വെട്ടിക്കുറക്കൽ 15% വരെ.

അടുത്ത സ്റ്റേജിലെ ഫിക്സേഷൻ: പരിഷ്ക്കരണ ഫോർമുല പ്രകാരം എത്തിയ തുക സ്കെയിലിലെ അടുത്ത ഉയർന്ന സ്റ്റേജിൽ നിർണയിക്കുന്നത് മൂലമുണ്ടായിരുന്ന നേട്ടം ഇല്ലാതാക്കി.

സി സി എ

സിറ്റി കോമ്പൻസേറ്ററി അലവൻസ്‌. കോർപ്പറേഷൻ പരിധിയിൽ ജോലി ചെയ്യുന്നവർക്ക് നൽകി വന്ന അലവൻസ് എടുത്തുകളഞ്ഞു. (പത്താം പരിഷ്ക്കരണത്തിൽ 350 രൂപ മുതൽ 500 രൂപ വരെ ലഭിച്ചിരുന്നു)

ലീവ് സറണ്ടർ:

2020 ൽ അപ്രത്യക്ഷമായ അവകാശം. അനുഭവേദ്യമായിട്ട് അഞ്ച് വർഷം. നിഷേധിച്ചത് അഞ്ചു മാസത്തെ പൂർണ ശമ്പളം . ഏൺഡ് ലീവ് എൻകാഷ്മെൻ്റ് എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി. ഇടതു സർക്കാരാകട്ടെ മാറ്റിവച്ച് മാറ്റിവച്ച് വശംകെട്ട ശേഷം, അവകാശം കടലാസിൽ സ്ഥിരീകരിച്ചു. സാമ്പത്തികഭാരം ഭാവിയിൽ നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷം അധികാരത്തിലേറുന്ന സർക്കാരിൻ്റെ ചുമലിൽ.

മെഡിക്കൽ റി ഇമ്പേഴ്സ്മെൻ്റ് – ജീവനക്കാരൻ്റെ ആരോഗ്യ പരിരക്ഷ സർക്കാരിൻ്റെ ഉത്തരവാദിത്തമെന്ന് നിഷ്ക്കർഷിക്കുന്ന മെഡിക്കൽ അറ്റൻഡൻസ് റൂളിന് മരണമണി. യാതൊരു അഷ്വറൻസുമില്ലാത്ത മെഡിസെപ്പ് പദ്ധതി. പ്രതിമാസം 500 രൂപ ജീവനക്കാരിൽ നിന്നും ‘ഷോഡതി’ പിടിക്കുന്നത് മാത്രം മിച്ചം.. കാഷ് ലെസ് ചികിത്സക്ക് പകരം അപമാനം സൗജന്യമായി കിട്ടും എന്ന മെച്ചവുമുണ്ട്. ഫലത്തിൽ മെഡിക്കൽ റീ ഇമ്പേഴ്സുമെൻ്റും ഇൻഷുറൻസും ഇല്ല.

എച്ച് ബി എ:
ഹൗസ് ബിൽഡിംഗ് അഡ്വാൻസ് നിർത്തലാക്കി. ജീവനക്കാരുടെ ഭവന നിർമ്മാണ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ പരത്തി. വിരമിക്കുംനേരം വായ്പ എടുത്തവർ ഒടുക്കാനുള്ള പിഴപ്പലിശയിനത്തിൽ അറുതിയില്ലാത്ത കൊള്ളയും.

ആശ്രിത നിയമനം– സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്കുള്ള സമാശ്വാസ നിയമന പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങൾ സജീവം. നിയമനത്തിന് പകരം ഒറ്റത്തവണ നക്കാപ്പിച്ച തുകയും നിയമനത്തിന് ജീവനക്കാരൻ്റെ മരണ സമയത്ത്, ആശ്രിതന് 13 വയസെങ്കിലും വേണമെന്ന വിചിത്രമായ പ്രായ നിബന്ധനയും.

ജീവാനന്ദം
ശമ്പളം വിഴുങ്ങാനുള്ള ആന്വിറ്റി പദ്ധതി. ജീവനക്കാരുടെ ശമ്പളത്തിൻ്റെ നിശ്ചിത വിഹിതം പിടിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ക്രൂരാനന്ദം.

ശമ്പളം പിടിക്കാൻ കരിനിയമം
ശമ്പളത്തിൻ്റെ 25% പിടിക്കാൻ ഓർഡിനൻസ് ഇറക്കിയ ഭരണം

സാലറി ചലഞ്ച് – എൽ ഡി എഫ് സർക്കാരിൻ്റെ നൂതന ധനശേഖരണ യന്ത്രവും തന്ത്രവും മന്ത്രവും. വരൾച്ച വന്നാലും പ്രളയം വന്നാലും കോവിഡ് വന്നാലും നിപ്പ വന്നാലും സർക്കാർ ജീവനക്കാരൻ്റെ ശമ്പളം നൽകേണ്ട സംവിധാനം.

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് വരൾച്ചയും ദുരിതങ്ങൾക്കു് പെരുമഴക്കാലവുമാണ്. ജീവനക്കാരുടെ ജീവിത സാഹചര്യം ഏറെ മോശമായിരിക്കുന്നു.വിലക്കയറ്റവും കെടുതികളും അസാധാരണമാംവണ്ണം ഗുരുതരാവസ്ഥ സൃഷ്ടിച്ച കാലഘട്ടത്തെ ഇതിന് മുമ്പൊരിക്കലും ജീവനക്കാർ അഭിമുഖീകരിച്ചിട്ടില്ല. വാഴ്ത്ത് പാട്ടല്ല, വിലാപകാവ്യമാണ് ഇവിടെ കരണീയം.

ശമ്പളം പിടിക്കൽ നയവും നടപടിയും ശീലവുമാക്കിയ ഒരു “തൊഴിലാളി വർഗ ‘ സർക്കാർ,
സ്വന്തം തത്വശാസ്ത്രത്തെ പോലും വസ്ത്രാക്ഷേപം ചെയ്യുന്ന നിലയിലാണ്.
സാലറി ചലഞ്ചിൽ നഷ്ടപ്പെട്ട ശമ്പളം കണക്കിലെടുക്കാതിരുന്നാൽ പോലും ആ കെ 472 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ജീവനക്കാരിൽ നിന്നും കൊള്ളയടിച്ചിരിക്കുന്നത്. ഈ കൊടും ക്രൂരതക്കെതിരെ ശക്തമായ സമരനിര കെട്ടിപ്പടുക്കൽ അനിവാര്യമായിരിക്കുന്നു.
അക്കാര്യം തിരിച്ചറിഞ്ഞ ജനാധിപത്യ സർവീസ് സംഘടനകൾ 2025 ജനുവരി 22 ന് പണിമുടക്കുകയാണ്. സി ജെ പി സഖ്യസൂചനകൾ വിളിച്ചറിയിച്ച് ഭരണാനുകൂല സി പി എം സംഘടനകളും ബി ജെ പി അനുകൂല സംഘങ്ങളും പുറം തിരിഞ്ഞു നിൽക്കുമ്പോഴും,
കാലഘട്ടത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞ ജോയിൻ്റ് കൗൺസിൽ പണിമുടക്കിൽ പങ്കാളികളാവുകയാണ്. ഈ പണിമുടക്ക് കാലത്തിൻ്റെ ചുവരെഴുത്താണ്. അത് തിരിച്ചറിഞ്ഞ് അവകാശ സംരക്ഷണത്തിന് സർക്കാർ തയ്യാറാകുക തന്നെ വേണം.

ഇർഷാദ് എം എസ്
കൺവീനർ
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x