
വീണ വിജയന്റെ മാസപ്പടി ഉൾപ്പെടെ ക്ലിഫ് ഹൗസ് കഥകളുടെ രഹസ്യങ്ങളുടെ കാവല്‍ക്കാരൻ! എബ്രഹാമിനെ കൈ വിട്ടാൽ പണി പാളും; മുഖ്യമന്ത്രിയുടെ പിന്തുണക്ക് പിന്നിൽ
കിഫ്ബി സിഇഒ സ്ഥാനത്ത് നിന്ന് സ്വയം വിരമിക്കില്ലെന്ന കെ.എം. എബ്രഹാമിൻ്റെ തുറന്ന് പറച്ചിൽ മുഖ്യമന്ത്രിയുടെ അനുമതി നേടിയതിന് ശേഷം. അനധികൃത സ്വന്ത് സമ്പാദനത്തിലെ സി.ബി ഐ അന്വേഷണത്തിൽ എബ്രഹാമിന് പൂർണ്ണ പിന്തുണയാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ പിണറായി നൽകിയത്.പിണറായി പിന്തുണ നൽകിയ കാര്യം മറച്ച് വച്ചാണ് പദവിയിൽ തുടരണമോ എന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് കിഫ് ബിയിലെ ഉദ്യോഗസ്ഥർക്ക് അയച്ച മെയിലിൽ എബ്രഹാം വ്യക്തമാക്കിയത്.
പരാതിക്കാരന് തന്നോട് വ്യക്തി വൈരാഗ്യം ആണെന്ന ആരോപണമാണ് എബ്രഹാം മെയിലിൽ പ്രധാനമായും പങ്ക് വയ്ക്കുന്നത്. ക്രമക്കേട് നടത്തിയതിന് പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കലിനെതിരെ ധനകാര്യ സെക്രട്ടറിയായ കാലയളവിൽ താൻ നടപടിയെടുത്തതാണ് മുൻ വൈരാഗ്യത്തിന് കാരണമായി എബ്രഹാം ചൂണ്ടി കാണിക്കുന്നത്.
എന്നാൽ മുൻ വൈരാഗ്യം കെ.എം. എബ്രഹാമിനാണെന്ന് വസ്തുതകൾ നിരത്തി ജോമോൻ ഖണ്ഡിച്ചു. 2016 ഒക്ടോബറിൽ ആണ് വിജിലൻസ് കോടതി ജോമോൻ്റെ പരാതിയിൽ എബ്രഹാമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിൻ്റെ പ്രതികാരമായി 2016 നവംബറിലാണ് ധനകാര്യ പരിശോധന വിഭാഗത്തെ കൊണ്ട് എബ്രഹാം തനിക്കെതിരെ അന്വേഷണം നടത്തിയതെന്നും ജോമോൻ വ്യക്തമാക്കി. കളവ് പറയുന്നത് എബ്രഹാം ആണെന്ന് വസ്തുതകളിൽ നിന്ന് വ്യക്തം.
2150 കോടി രൂപയുടെ മസാല ബോണ്ട് ഇടപാടാണ് എബ്രഹാമിനെ പിണറായിയുടെ ഗുഡ് ബുക്കിൽ എത്തിച്ചത്. അതുവരെ ഐസക്കിൻ്റെ ആളായിട്ടാണ് എബ്രഹാം അറിയപ്പെട്ടിരുന്നത്. ലാവ്ലിൻ ബന്ധമുള്ള സി ഡി പി ക്യൂ എന്ന കമ്പനിയും ആയിട്ടായിരുന്നു മസാല ബോണ്ട് ഇടപാട് നടന്നത്. 1000 കോടിക്ക് മുകളിൽ തുക ഈ കമ്പനിക്ക് പലിശയായി മാത്രം ലഭിച്ചു. അടിമുടി ദുരൂഹത നിറഞ്ഞ മസാല ബോണ്ട് ഇടപാടിലൂടെ പലരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകി. ഇതിൻ്റെ വിശദാംശങ്ങൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.
ഐസക്കിൻ്റെ കാലം കഴിഞ്ഞെങ്കിലും തുടർഭരണം കിട്ടിയതോടെ എബ്രഹാമിനെ തൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി മുഖ്യമന്ത്രി നിയമിച്ചു. ക്ലിഫ് ഹൗസിൻ്റെ വിശ്വസ്തൻ കൂടിയാണ് എബ്രഹാം. വീണ വിജയൻ്റെ മാസപ്പടി പേടിയിലാണ് ക്ലിഫ് ഹൗസ്. ഇതിൻ്റെ എല്ലാ കഥകളും എബ്രഹാമിന് അറിയാം. അങ്ങനെയുള്ള എബ്രഹാമിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. ഇതാണ് ഹൈക്കോടതി വിധി എതിരായിട്ടും താൻ സ്വയം രാജിവയ്ക്കില്ല എന്ന പ്രഖ്യാപനവുമായി എബ്രഹാം എത്തിയതിൻ്റെ രഹസ്യവും.