
ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കും
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ നയപ്രഖ്യാപനത്തോടെ തുടക്കം. ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും യു.ആർ. പ്രദീപിന്‍റെയും ആദ്യസമ്മേളനം കൂടിയാണിത്. ഇവരില്‍ പ്രദീപ് മുൻപ് നിയമസഭാംഗമായ പാരമ്പര്യമുണ്ടെങ്കില്‍ രാഹുല്‍ തികച്ചും പുതുമുഖമാണ്.
രണ്ടു ടേമുകളിലായി നിലമ്പൂരിനെ പ്രതിനിധികരിച്ചഇടതുസ്വതന്ത്രൻ പി.വി. അൻവർ സഭയിലുണ്ടാകില്ല എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കെ.എൻ. ബാലഗോപാല്‍ അവതരിപ്പിക്കുന്ന അവസാനത്തെ സന്പൂർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്.
നാളെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ആരംഭിക്കും. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
ശമ്പള പരിഷ്കരണ കമ്മീഷൻ
ഫെബ്രുവരി ഏഴിന് ആണ് ബജറ്റ് അവതരണം. ഫെബ്രുവരി 10, 11, 12 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. തെരഞ്ഞെടുപ്പ് വർഷ ബജറ്റ് ആയതിനാൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷനെ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ജീവനക്കാർക്കും പെൻഷൻക്കാർക്കും ശമ്പള പെൻഷൻ പരിഷ്കരണം 2024 ജൂലൈ 1 മുതൽ ലഭിക്കേണ്ടതാണ്. ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കാനാണ് നീക്കം. ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 6 ഗഡു കുടിശികയാണ്. ബാലഗോപാൽ പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ കുടിശിക 7 ഗഡുക്കൾ ആകും.
അതുകൊണ്ട് തന്നെ ബജറ്റിൽ ഒരു ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 2024 ലെ പദ്ധതികൾ എല്ലാം വെട്ടിച്ചുരുക്കിയതോടെ നിയമസഭ പാസാക്കിയ ബജറ്റ് വെറും പ്രഹസനം ആയി മാറിയിരുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികളെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ താളം തെറ്റി. 2500 രൂപയായി ക്ഷേമപെൻഷൻ ഉയർത്തും എന്നായിരുന്നു 2021 ലെ എൽ.ഡി.എഫ് പ്രകടന പത്രികയെങ്കിലും 100 രൂപ പോലും ബാലഗോപാൽ ഇതുവരെ കൂട്ടിയില്ലെന്ന് ചരിത്രം.
നികുതി പിരിവ് കാര്യക്ഷമമാക്കാൻ ബാലഗോപാലിന് കഴിയുന്നില്ല. സ്വർണത്തിൽ നിന്നും ബാറുകളിൽ നിന്നും ലഭിക്കേണ്ട നികുതിയുടെ അഞ്ചിലൊരു ഭാഗം മാത്രമാണ് ഖജനാവിൽ എത്തുന്നത്. ഇക്കാലയളവിൽ പാർട്ടി വളർന്നു ഖജനാവ് തളർന്നു. ധനകാര്യ മാനേജ്മെൻ്റ് കെ.എൻ. ബാലഗോപാലിന് വഴങ്ങാത്തത് ധന പ്രതിസന്ധി ഗുരുതരമാക്കുന്നു.
കഴിഞ്ഞ ബജറ്റുകളിലെ പോലെ കോടികളുടെ നികുതി കൊള്ള ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. കെ.എൻ. ബാലഗോപാൽ ആയതുകൊണ്ട് പ്രതീക്ഷ അസ്ഥാനത്താകാനും സാധ്യതയുണ്ട്.