
20 കോടിയുടെ ക്രിസ്മസ് ബമ്പര്‍ പോണ്ടിച്ചേരി സ്വദേശിക്ക്; ഭാഗ്യം തുണച്ചത് പത്മനാഭ ക്ഷേത്രം ദര്‍ശിച്ച് മടങ്ങവെ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്.
സമ്മാനാർഹനായ ഭാഗ്യശാലി തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് ഹാജരാക്കി. പാലക്കാട് വിൻസ്റ്റാർ ലക്കി സെന്റ്ർ ഉടമയുമായി എത്തിയാണ് ലോട്ടറി ടിക്കറ്റ് കൈമാറിയത്.
പോണ്ടിച്ചേരി സ്വദേശിയായ ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചതിനാൽ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 33 വയസ്സുള്ള ബിസിനസുകാരനായ ഇയാള്‍ ശബരിമല ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ ശ്രീ പത്മനാഭ സ്വാമിക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്.
XC-224091 എന്ന നമ്പറിനായിരുന്നു സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ജനുവരി 24-ന് ആയിരുന്നു നറുക്കെടുപ്പ്.
ബമ്പർ അടിച്ച ഭാഗ്യശാലി ആരാണെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെ ടിക്കറ്റുമായി തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തിയതോടെയാണ് പോണ്ടിച്ചേരി സ്വദേശിക്കാണ് സമ്മാനം ലഭിച്ചതെന്ന് വ്യക്തമായത്.
പാലക്കാടുനിന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന് അടുത്തുള്ള ഏജന്റ് ടിക്കറ്റ് വാങ്ങിയത്.
സുഹൃത്തുക്കളുമായും ലോട്ടറി ഏജന്റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കൈമാറി. പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.
ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടിരൂപയാണ്. എല്ലാ നികുതികളും കഴിഞ്ഞ് ജേതാവിന്റെ അക്കൗണ്ടിലേക്കെത്തുന്നത് 12.60 കോടി രൂപയാണ്. 30% നികുതി ഈടാക്കിയശേഷമാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിന് തുക കൈമാറുന്നത്.
ഉയര്‍ന്ന സമ്മാനങ്ങള്‍ നേടുന്നവര്‍ കേന്ദ്രസര്‍ക്കാര്‍ നികുതിയും നല്‍കണം. ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ഏജന്റിന് 2 കോടിരൂപ കമ്മിഷനായി ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായത് XC-224091 എന്ന നമ്പറിനായിരുന്നു.