
കാർലോ ആഞ്ചലോട്ടിയുടെ തുടക്കം നിരാശയിൽ. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ആദ്യ മൽസരത്തിന് ഇറങ്ങിയ ബ്രസീലിന് സമനില മാത്രം. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറാണ് ബ്രസിലിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്.
ഇക്വഡോറിൻ്റെ ശക്തമായ പ്രതിരോധത്തിനു മുന്നിൽ ഗോൾ കണ്ടെത്താൻ ബ്രസിലിന് കഴിഞ്ഞില്ല. ആഞ്ചലോട്ടി ഏറെ പ്രതീക്ഷ അർപ്പിച്ച വിനിഷ്യസ് ജൂനിയറിൻ്റെ മികച്ച പാസ് റിച്ചാർലിസൺ പാഴാക്കി. കാസിമെറോയുടെ ശക്തമായ ലോംഗ് റേഞ്ച് ഗോളി വാലെ രക്ഷപ്പെടുത്തി.
പരുക്ക് മൂലം പുറത്തിരിക്കുന്ന നെയ്മറുടെ അഭാവം ബ്രസിൽ ആക്രമണത്തിൻ്റെ മൂർച്ച കുറയ്ക്കുന്നു എന്ന് വ്യക്തം. ഒപ്പം പരിക്ക് മൂലം റഫീഞ്ഞയും കളിക്കാതിരുന്നത് ഇക്വഡോറിന് കാര്യങ്ങൾ എളുപ്പമാക്കി.24 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഇക്വഡോർ യോഗ്യതാ റൗണ്ടിലേക്ക് കൂടുതൽ അടുക്കുന്നു. ആദ്യ ആറ് സ്ഥാനക്കാർ അടുത്ത വർഷം അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.
അതേസമയം, 22 പോയിന്റുമായി ബ്രസീൽ നാലാം സ്ഥാനത്ത് തുടരുന്നു. നേരത്തെ ഉറുഗ്വേയെ 2–0ന് പരാജയപ്പെടുത്തിയ മൂന്നാം സ്ഥാനക്കാരായ പരാഗ്വേയുമായിട്ടാണ് ബ്രസിലിൻ്റെ അടുത്ത മത്സരം.