CricketSports

സിഡ്‌നി ടെസ്റ്റ്; രോഹിത് ശർമ പിൻമാറി; ബുംറ നയിക്കും

ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ല. മോശം ഫോമിനെ തുടർന്ന് സ്വയം പിൻമാറുകയായിരുന്നു രോഹിത്. ഈ തീരുമാനം അദ്ദേഹം സെലക്ടർമാരെ അറിയിച്ചു.

പകരം, പേസർ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ രോഹിത്തിന് പകരക്കാരനായി ടീമിൽ ഇടം പിടിക്കും.

പെർത്തിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറയായിരുന്നു. അന്ന് ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ രോഹിത് നയിച്ച മൂന്ന് ടെസ്റ്റുകളിൽ രണ്ടിൽ ഇന്ത്യ പരാജയപ്പെട്ടു. മറ്റൊരു മത്സരത്തിൽ നേരിയ വ്യത്യാസത്തിനാണ് ഇന്ത്യ തോൽവി ഒഴിവാക്കിയത്.

ഈ പരമ്പരയിൽ രോഹിത്തിന് അഞ്ച് ഇന്നിങ്സുകളിൽ നിന്ന് വെറും 31 റൺസ് മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ 15 ടെസ്റ്റുകളിൽ പത്തെണ്ണത്തിലും അദ്ദേഹം ഒറ്റയക്കത്തിന് പുറത്തായി.

അവസാന മത്സരത്തിൽ രോഹിത് കളിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, കോച്ച് പറഞ്ഞത് മത്സര ദിവസം രാവിലെ പിച്ചിന്റെ അവസ്ഥ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നാണ്.

ടീമിന്റെ അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ഗംഭീർ വ്യക്തമാക്കി. എന്നാൽ സിഡ്നി ടെസ്റ്റ് ജയിച്ച് ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യ വൻ വിജയം നേടിയത് ഈ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ രോഹിത് ഇല്ലാതിരുന്നപ്പോൾ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. എന്നാൽ രോഹിത് ടീമിൽ തിരിച്ചെത്തിയപ്പോൾ ടീം മാനേജ്‌മെന്റിന് അദ്ദേഹത്തെ എവിടെ കളിപ്പിക്കണമെന്ന ആശയക്കുഴപ്പം നേരിട്ടു. അഡ്ലെയ്ഡ്, ബ്രിസ്‌ബെയ്ൻ എന്നീ മൈതാനങ്ങളിൽ ആറാം നമ്പറിൽ ബാറ്റിംഗ് ചെയ്ത രോഹിത് പരാജയപ്പെട്ടു. മെൽബണിൽ ഓപ്പണിംഗ് ബാറ്റ്സ്മാനായി മടങ്ങിയെത്തിയിട്ടും അദ്ദേഹത്തിന്റെ ഫോം മെച്ചപ്പെട്ടില്ല.

രോഹിത്തിന്റെ ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലുമുള്ള പ്രകടനം ടീം മാനേജ്‌മെന്റിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സിഡ്നി ടെസ്റ്റോടെ രോഹിത് ടീമിൽ നിന്ന് വിടപറയുമെന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *