CricketSports

ബുമ്രക്ക് 5 വിക്കറ്റ്, ഇന്ത്യയുടെ വിജയലക്ഷ്യം 340 റൺസ്; തുടക്കം തകർച്ചയിൽ , 2 വിക്കറ്റ് നഷ്ടപ്പെട്ടു

ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 340 റണ്‍സ് വിജയലക്ഷ്യം. ഒമ്പതിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിംഗിനെത്തിയ ഓസീസ് 234ന് എല്ലാവരും പുറത്തായി. നതാന്‍ ലിയോണിന്റെ (41) വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സ്‌കോട്ട് ബോളണ്ട് (15) പുറത്താവാതെ നിന്നു. ഇതോടെ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുണ്ട്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയിൽ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 30 റണ്‍സെടുത്തിട്ടുണ്ട്. 9 റൺസെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് ആണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ കെ.എൻ. രാഹുൽ പൂജ്യത്തിന് പുറത്തായി. പാറ്റ് കമ്മിൻസാണ് ഇരുവരുടെയും വിക്കറ്റ് നേടിയത്. യശസ്വി ജയ്‌സ്വാളും (13) വീരാട് കോലി (4) യും ആണ് ക്രീസിൽ. 70ഓവർ അവശേഷിക്കുമ്പോൾ 310 റൺസ് വേണം ഇന്ത്യക്ക് ജയിക്കാൻ.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ മെല്‍ബണില്‍ ഒരു ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 258 റണ്‍സാണ്. ഇന്ത്യക്ക് ഓസീസിനെ തോല്‍പ്പിക്കാനായാല്‍ റെക്കോര്‍ഡിടാനും സാധിക്കും.

നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 474നെതിരെ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 369ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 105 റണ്‍സ് ലീഡ് നേടിയിരുന്നു ഓസീസ്. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ (114) വിക്കറ്റാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. നിതീഷിന് അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *