
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ടുതവണ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) അധ്യക്ഷനായും, മൂന്നുതവണ രാജ്യസഭാംഗമായും, രണ്ടുതവണ അടൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായും പ്രവർത്തിച്ച തെന്നല, കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
1930 മാർച്ച് 11-ന് കൊല്ലം ജില്ലയിലെ ശൂരനാട്, പരേതരായ എൻ. ഗോപാലപിള്ളയുടെയും എൻ. ഈശ്വരി അമ്മയുടെയും മകനായാണ് ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം എം.ജി. കോളേജിൽനിന്ന് ബിരുദം നേടി. കോൺഗ്രസിന്റെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം, പിന്നീട് ഡിസിസിയിലും കെപിസിസിയിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു. അഞ്ചര വർഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.
1977-ലും 1982-ലുമാണ് അടൂരിൽ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1998-ൽ വയലാർ രവിയുടെ പിൻഗാമിയായി ആദ്യമായി കെപിസിസി അധ്യക്ഷനായ തെന്നല, 2001 വരെ ആ പദവിയിൽ തുടർന്നു. പിന്നീട് 2004-05 കാലയളവിലും കെപിസിസിയെ നയിച്ചു. 1991, 1992, 2003 വർഷങ്ങളിലാണ് അദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തിയത്.
രാജ്യസഭാംഗമായിരിക്കെ നദീസംരക്ഷണ അതോറിറ്റി, പെറ്റീഷൻ കമ്മിറ്റി, ദേശീയ ഷിപ്പിങ് ബോർഡ്, റബർ ബോർഡ്, പ്രത്യേക സാമ്പത്തിക മേഖല സബ് കമ്മിറ്റി, വാണിജ്യകാര്യ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. കേരള അയ്യപ്പസേവാ സംഘത്തിൻ്റെ പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സതീദേവിയാണ് ഭാര്യ. ദമ്പതികൾക്ക് ഒരു മകളുണ്ട്.