
രാഹുലിന് സ്പീക്കറുടെ നീല ട്രോളി ബാഗ് സമ്മാനം!
തിരുവനന്തപുരം: എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹൂൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനും സ്പീക്കറുടെ വക പ്രത്യേക ഉപഹാരം. നീല ട്രോളി ബാഗാണ് സ്പീക്കർ എ.എൻ. ഷംസീർ വക ഉപഹാരം.
എം എൽ എ ഹോസ്റ്റലിൽ ഇരുവരെയും പ്രതീക്ഷിച്ചിരിക്കുകയാണ് സ്പീക്കറുടെ വക നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറെ വിവാദമായിരുന്നു നീല ട്രോളി ബാഗ് വിഷയം. മന്ത്രി എം.ബി രാജേഷും സംഘവും നീല ട്രോളി ബാഗ് സംഭവത്തിൽ ഏറെ ട്രോളുകൾക്ക് വിധേയമാകുകയും ചെയ്തിരുന്നു.
നീല ട്രോളി ബാഗ് ഉപഹാരം നൽകിയതിലൂടെ ഷംസീർ എം.ബി രാജേഷിനെ ട്രോളിയതാണോ എന്നാണ് നിയമസഭയിലെ ജീവനക്കാരുടെ സംസാരം. സത്യപ്രതിജ്ഞ ചടങ്ങിൽ എം.ബി രാജേഷിന് വേദിയിൽ സ്ഥാനം ഉണ്ടായിരുന്നില്ല. സാധാരണ ഗതിയിൽ പാർലമെന്ററി കാര്യ മന്ത്രിക്കാണ് വേദിയിൽ സ്ഥാനം നൽകുന്നത്. എം.ബി രാജേഷ് ചടങ്ങിനെത്തും മുമ്പേ എത്തിയ മന്ത്രി സജി ചെറിയാനെ സ്പീക്കർ വേദിയിൽ ഇരുത്തിയതോടെയാണ് എം.ബി രാജേഷിന് കസേര നഷ്ടപ്പെട്ടത്.
നിറഞ്ഞ സദസ്സിലായിരുന്നു ഇരു എംഎൽഎമാരുടെയും സത്യപ്രതിജ്ഞ. യുആർ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിൻറെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുൽ എംഎൽഎയാകുന്നത്. രണ്ടാം തവണയാണ് യുആർ പ്രദീപ് എംഎൽഎയാകുന്നത്.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലാണ് ഇരുവരും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സ്പീക്കർ എഎൻ ഷംസീർ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും നേതാക്കളും ചടങ്ങിൽ പങ്കെടുക്കു. യുആർ പ്രദീപിൻറെ ഭാര്യയും മക്കളും രാഹുലിൻറെ അമ്മയും സഹോദരിയുമെല്ലാം ചടങ്ങ് കാണാനെത്തിയിരുന്നു.
രാവിലെ കോൺഗ്രസ് പ്രവർത്തകസമിതിയംഗം എകെ ആൻറണിയെ കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ അനുഗ്രഹം വാങ്ങിയാണ് നിയമസഭയിലേക്ക് എത്തിയത്. പാളയം യുദ്ധസ്മാരകത്തിൽ നിന്ന് യൂത്തുകോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജാഥയായാണ് സഭാ മന്ദിരത്തിലെത്തിയത്. പാലക്കാടൻ വിജയത്തിന് ചുക്കാൻ പിടിച്ച എംപിമാരായ ഷാഫി പറമ്പിലും വികെ ശ്രീകണ്ഠനുമെല്ലാം രാഹുലിനൊപ്പമുണ്ടായിരുന്നു.