
പങ്കാളിത്ത പെൻഷൻ ആശ്വാസ ധനസഹായം: ഉമ്മൻ ചാണ്ടിയുടെ തീരുമാനം പിണറായി തിരുത്തിയെന്ന് കെ.എൻ. ബാലഗോപാൽ
പങ്കാളിത്ത പെൻഷനില്‍ ജീവനക്കാർക്ക് ആശ്വാസമാകുന്ന ഉമ്മൻ ചാണ്ടിയുടെ തീരുമാനം തിരുത്തിയത് ഒന്നാം പിണറായി മന്ത്രിസഭയെന്ന് കെ.എൻ. ബാലഗോപാൽ. അന്നത്തെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന കെ.എം എബ്രഹാമായിരുന്നു തിരുത്തൽ ഫയലിനു കുറിപ്പ് തയ്യാറാക്കിയത്.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമായിട്ടുള്ള ജീവനക്കാരൻ സർവീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തിൽ അവസാനം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുക ഉദ്യോഗസ്ഥന്റെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകണം എന്നായിരുന്നു 2012 ഡിസംബർ 26 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ എടുത്ത തീരുമാനം.
എന്നാൽ, 2016 ആഗസ്ത് 25ന് ഇത് സംബന്ധിച്ച് കെ.എം എബ്രഹാം തയ്യാറാക്കിയ കുറിപ്പ് ഒന്നാം പിണറായി മന്ത്രിസഭയിൽ എത്തി. ആ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമായിട്ടുള്ള ജീവനക്കാരൻ സർവീസിലിരിക്കെ മരണപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം ആശ്വാസ ധനസഹായമായി നൽകിയാൽ മതിയെന്ന് പിണറായി മന്ത്രിസഭ തീരുമാനം എടുത്തു.

തുടർന്ന് 2016 ആഗസ്ത് 31ന് ധനവകുപ്പിൽ നിന്ന് ഉത്തരവും ഇറങ്ങി. 2012 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ തീരുമാനം എടുത്ത ഫയലിൽ തന്നെയായിരുന്നു 2016 ലെ പിണറായി മന്ത്രിസഭയുടെ അട്ടിമറി തീരുമാനവും ഉണ്ടായതെന്നാണ് വിരോധാഭാസം.

പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് പറഞ്ഞ് 2016 ൽ അധികാരത്തിൽ കയറിയ പിണറായി സർക്കാർ അതേ വർഷം തന്നെ പങ്കാളിത്ത പെൻഷൻകാർക്ക് ആശ്വാസമാകുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ തീരുമാനം അട്ടിമറിച്ചു എന്ന് രേഖകളിൽ നിന്ന് വ്യക്തം. അധികാരത്തിലേറി 8 വർഷം കഴിഞ്ഞിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന് ഒരു നടപടിയും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.