Kerala Government News

ക്ഷേമ പെൻഷൻ: മലപ്പുറം, തിരുവനന്തപുരം ജില്ലകൾ മുന്നിൽ; കുറവ് വയനാട്

ക്ഷേമ പെൻഷൻ വാങ്ങിക്കുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം പുറത്ത് വിട്ടിരിക്കുകയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആരൊക്കെയാണ് ഈ തട്ടിപ്പ് നടത്തിയത്, ഇവർ എങ്ങനെ ഈ തട്ടിപ്പ് നടത്തി, തട്ടിപ്പിന് കൂട്ട് നിന്നവർ ആരെല്ലാം ഇതെല്ലാം ഇപ്പോഴും പരമരഹസ്യം ആണ്.

വിശദാംശങ്ങൾ പുറത്ത് വിടാൻ ബാലഗോപാൽ തയ്യാറായിട്ടില്ല. 4 മാസത്തെ ക്ഷേമ പെൻഷൻ സംസ്ഥാനത്ത് കുടിശികയാണ്. സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവർ 50, 53,078 .ഇതിൽ 31,63,902 പേർ സ്ത്രീകളാണ്. 18,88, 961 പേർ പുരുഷൻമാരും. ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 1,22, 865 പേരാണ് വയനാട് ജില്ലയിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്.

ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ മുന്നിൽ മലപ്പുറം ജില്ലയാണ്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. മൂന്നാം സ്ഥാനം തൃശൂർ ജില്ലയ്ക്കാണ്. 5,31, 976 പേരാണ് മലപ്പുറം ജില്ലയിൽ ക്ഷേമ പെൻഷൻ വാങ്ങിക്കുന്നത്. 5,18,624 പേർ തിരുവനന്തപുരം ജില്ലയിലും 5,08,629 പേർ തൃശൂർ ജില്ലയിലും ക്ഷേമ പെൻഷൻ വാങ്ങിക്കുന്നു.

അതേസമയം, ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥരിൽനിന്നു തുക പലിശ സഹിതം തിരിച്ചുപിടിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. സാധാരണക്കാർക്കുള്ള പെൻഷൻ തുകയാണ് വൻ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ കൈപ്പറ്റിയതെന്നും തട്ടിപ്പ് നടത്തിയവരുടെ കണക്ക് ഇനിയും കൂടാമെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.

വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. കോളജ് അധ്യാപകരും 3 ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്,. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും ക്ഷേമപെൻഷൻ വാങ്ങുന്നുണ്ട്.

വിധവ-വികലാംഗ പെൻഷനുകളാണ് ഉദ്യോഗസ്ഥർ തട്ടിയെടുത്തത്. തദ്ദേശ സ്ഥാപനങ്ങളാണ് പെൻഷന് അർഹരായവരെ കണ്ടെത്തുന്നത് എന്നതിനാൽ അനർഹരെ ഒഴിവാക്കുന്നതിൽ സ്ഥാപനങ്ങൾക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ പെൻഷന് അർഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Razi.S
Razi.S
2 months ago

FTM Basic 33800 52000

1
0
Would love your thoughts, please comment.x
()
x