HealthNews

നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.

കുഞ്ഞിന്റെ മുഖം ശരിയായ രൂപത്തിലല്ല, ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്. ജനനേന്ദ്രീയത്തിനും വൈകല്യങ്ങളുണ്ട്. തുടങ്ങിയവയാണ് കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പ്രസവ ശേഷം നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ മാതാപിതാക്കളെ കാണിച്ചത്. ഓക്സിജൻ മാസ്ക് വെച്ച നിലയില്‍ കമിഴ്ത്തി കിടത്തിയ അവസ്ഥയിലാണ് കുട്ടിയെ ആദ്യം കണ്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഗർഭകാലത്ത് സ്‌കാനിംഗിൽ പലതവണ നടത്തിയെങ്കിലും ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ വിഭാഗം ഡയറക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *