
ജനങ്ങളുടെ പരാതികൾ കേൾക്കാൻ മന്ത്രിമാരുടെ കരുതലും കൈത്താങ്ങും! 2.60 കോടി കണ്ടെത്താൻ കെ.എൻ. ബാലഗോപാൽ
മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികൾ ചെലവഴിച്ച് നടത്തിയ നവകേരള സദസിന് ശേഷം പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ മന്ത്രിമാർ ഇറങ്ങുന്നു. 2024 ഡിസംബർ 9 മുതൽ 2025 ജനുവരി 13 വരെയാണ് പരാതി പരിഹരിക്കാൻ താലൂക്ക് തല അദാലത്ത് നടത്താൻ മന്ത്രിമാർ ഒരുങ്ങുന്നത്. കരുതലും കൈത്താങ്ങും എന്നാണ് പരിപാടിയുടെ പേര്.
അദാലത്തിൽ പരിഗണിക്കേണ്ട വിഷയങ്ങൾ, പരിഗണിക്കേണ്ടാത്ത വിഷയങ്ങൾ എന്നിവ സംബന്ധിച്ച് ഉത്തരവിൽ പ്രത്യേകമായി പരാമർശിക്കുന്നു. നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, ലൈഫ് മിഷൻ, പ്രൊപ്പോസൽ, ജോലി ആവശ്യപ്പെട്ടു കൊണ്ടുള്ളവ, പി.എസ്.സി സംബന്ധമായ വിഷയങ്ങൾ, വായ്പ എഴുതി തള്ളൽ, പോലിസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരം മാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിൽസ സഹായം ഉൾപ്പെടെയുള്ള), ജീവനക്കാര്യം (സർക്കാർ), റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും തുടങ്ങിയ ജനകീയ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കേണ്ടാത്ത വിഷയങ്ങളുടെ പട്ടികയിലാണ്.

എന്തുകൊണ്ടാണ് ഈ ജനകീയ വിഷയങ്ങൾ അദാലത്തിൽ നിന്ന് നിന്ന് ഒഴിവാക്കി എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. അദാലത്തിന്റെ ചെലവിന് കെ.എൻ. ബാലഗോപാലിനോട് (KN Balagopal) പണം കൊടുക്കാൻ നിർദ്ദേശിക്കുന്നുണ്ട്. സംസ്ഥാന തല ഉദ്ഘാടനത്തിന് മാത്രം 25.85 ലക്ഷം രൂപയും ഓരോ താലൂക്കിനും 3 ലക്ഷം രൂപയും ബാലഗോപാൽ കൊടുക്കണം.

78 താലൂക്കുകളാണ് ഉള്ളത്. താലൂക്ക് അദാലത്തിന് മാത്രം 2.34 കോടി. സംസ്ഥാന തല ഉദ്ഘാടനവും കൂടിയാകുമ്പോൾ 2.60 കോടിയാകും ആ ഇനത്തിലെ ചെലവ്. മുഖ്യമന്ത്രി ഇല്ലാത്തത് കൊണ്ട് ഇത്തവണ ബസില്ല. ആ ചെലവ് ലാഭം. മന്ത്രിമാരുടെ വണ്ടിയുടെ ഇന്ധന ചെലവും മന്ത്രിമാരുടെ യാത്രപ്പടി അടക്കം മറ്റനേകം ചെലവുകൾക്ക് വേറെയും പണം കണ്ടെത്തണം.
3 ലക്ഷം ഫയലുകൾ സെക്രട്ടറിയേറ്റിൽ കെട്ടി കിടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കണക്ക്. മന്ത്രിമാരുടെ അദാലത്ത് കൂടെ കഴിയുമ്പോൾ സെക്രട്ടറിയേറ്റിൽ കെട്ടി കിടക്കുന്ന ഫയലുകൾ 10 ലക്ഷം ആകും. പലതും ജില്ലാ തലങ്ങളിൽ തന്നെ പരിഹരിക്കാൻ സാധിക്കുമെങ്കിലും ഭൂരിഭാഗം പരാതികളും സെക്രട്ടറിയേറ്റിലേക്ക് കൊണ്ട് വരുകയാണ് മന്ത്രിമാരുടെ പതിവ്. അദാലത്തിൽ 21 വിഷയങ്ങൾ ആണ് പരിഗണിക്കാൻ എടുത്തിരിക്കുന്നത്.