National

വ്യാജ വോട്ടിങ് തടയാതെ മത്സരിക്കില്ലെന്ന് മായാവതി

ലഖ്നൗ: വ്യാജ വോട്ടിങ് തടയാതെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാനത്ത് ‘വ്യാജ വോട്ടിംഗ് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുന്നതുവരെ തന്റെ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നാണ് മായാവതി നിലപാടറിയിച്ചിരിക്കുന്നത്. സംഭാല്‍ ജില്ലയില്‍ നടന്ന അക്രമത്തിന് ഉത്തരവാദികള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ഭരണകൂടവുമാണെന്നും മായാവതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20-ന് നടക്കുകയും ശനിയാഴ്ച ഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബഹുജന്‍ സമാജ് പാര്‍ട്ടി ഒമ്പത് സീറ്റുകളിലും മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയായ ആര്‍എല്‍ഡിയും ചേര്‍ന്ന് ഏഴ് സീറ്റുകള്‍ നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്ത് വിജയിച്ചു. ഇവിഎമ്മുകളില്‍ ക്രത്രിമം കാണിക്കുന്നതിനാലാണ് ബിജെപി വിജയിക്കുന്നതെന്നും ഇത് ജനാധിപത്യത്തില്‍ അഗാധമായ ദുഃഖവും ആശങ്കയുമുള്ള കാര്യമാണെന്നും മുന്‍ യുപി മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാജ വോട്ടിംഗ് തടയാന്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നതുവരെ, രാജ്യത്തുടനീളമുള്ള, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ഒരു ഉപതെരഞ്ഞെടുപ്പിലും ഞങ്ങള്‍ പങ്കെടുക്കില്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി തീരുമാനിച്ചു. 2007-ല്‍ ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) സ്വതന്ത്ര ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം കോണ്‍ഗ്രസും ബി ജെ പിയും അവരുടെ ‘ജാതി അടിസ്ഥാനത്തിലുള്ള’ സഖ്യകക്ഷികളും വളരെയധികം ഉത്കണ്ഠാകുലരായതായി മായാവതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *