
ദേശീയ ശരാശരിയുടെ ഇരട്ടിയില്‍ സംസ്ഥാനത്തെ പണപ്പെരുപ്പം. ദേശീയ സാമ്പത്തിക സ്ഥിതിവിവര ഓഫീസിന്റെ (NSO) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2025 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം ദേശീയ തലത്തിലെ പണപ്പെരുപ്പത്തോത് 3.6% ആണ്. എന്നാല്‍ ഇതേ സമയം കേരളത്തില്‍ പണപ്പെരുപ്പം 7.3% ആണ്.
ദേശീയതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. രണ്ടാം സ്ഥാനത്തുള്ള ഛത്തിസ്ഗഡില്‍ 4.9%- വും കര്‍ണാടകയില്‍ 4.5%- വുമാണ് പണപ്പെരുപ്പം. ബീഹാറില്‍ പണപ്പെരുപ്പം 4.5% ആണെങ്കില്‍ ജമ്മു കാശ്മീരില്‍ ഇത് 4.3% ആണ്. പണപ്പെരുപ്പം ഏറ്റവും കുറവ് തെലങ്കാനയിലാണ്, 1.3%. ഡെല്‍ഹി, ആന്ധ്രാ സംസ്ഥാനങ്ങളില്‍ 1.5%, 2.4% എന്നിങ്ങനെയുമാണ് പണപ്പെരുപ്പം.
ദേശീയ-സംസ്ഥാന തലങ്ങളിലെ ജീവിതവിലനിലവാര സൂചികയുടെ അടിസ്ഥാനത്തിലാണ് ദേശീയ സാമ്പത്തിക സ്ഥിതിവിവര ഓഫീസ് പണപ്പെരുപ്പത്തോത് കണക്കാക്കിയത്. പണപ്പെരുപ്പത്തെ അതിജീവിക്കുന്നതിനായിട്ടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജീവനക്കാര്‍ക്ക് സമയാസമയങ്ങളില്‍ ക്ഷാമബത്ത അനുവദിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2025 ജനുവരി വരെയുള്ള മുഴുവന്‍ ക്ഷാമബത്തയും അനുദിച്ചിട്ടുണ്ട്. 53% ആണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ക്ഷാമബത്ത. എന്നാല്‍ വിലക്കയറ്റവും പണപ്പെരുപ്പവും കൊണ്ട് പൊറുതി മുട്ടുന്ന കേരളത്തിലെ ജീവനക്കാര്‍ക്ക് ആകട്ടെ 21% ക്ഷാമബത്തയാണ് കുടിശിക ആയിട്ടുള്ളത്.
12% മാത്രമാണ് നിലവില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. അവസാനമായി അനുവദിച്ച രണ്ട് ഗഡു ക്ഷാമബത്തയുടെ 39 മാസം വീതമുള്ള കുടിശ്ശികയും ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ല. 2022 ജനുവരി മുതല്‍ ലഭിക്കാനുള്ള 7 ഗഡു ക്ഷാമബത്തയും കൂടി അനുവദിക്കാത്ത സാഹചര്യത്തില്‍ പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണ് ജീവനക്കാര്‍.