
ഏലംകുളം > മലപ്പുറം ഏലംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻ്റ് സി സുകുമാരനെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.
ഏഴിനെതിരെ ഒൻപത് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ എല്‍ഡിഎഫ് അംഗങ്ങളായ എട്ടുപേർ ഒപ്പിട്ട അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചേർന്ന ഭരണ സമിതി യോഗത്തില്‍ ചർച്ച ചെയ്തു. തുടർന്നു നടന്ന വോട്ടെടുപ്പിലാണ് അവിശ്വാസപ്രമേയം പാസായത്. വൈസ് പ്രസിഡൻ്റ് കെ ഹൈറുന്നീസതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്ച നടക്കും. ഡിസിസി സെക്രട്ടറി കൂടിയാണ് സി സുകുമാരൻ.
16 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിന് എട്ട് (സിപിഐ എം-7, സിപിഐ-1) അംഗങ്ങളാണുള്ളത്. യുഡിഎഫില്‍ കോണ്‍ഗ്രസ്-5,മുസ്ലിം ലീഗ്-2, വെല്‍ഫെയർ പാർടി-1 എന്നതായിരുന്നു കക്ഷിനില. കഴിഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യവോട്ടുകള്‍ ലഭിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയാണ് നടത്തിയത്.