CricketSports

ഐപിഎൽ കിരീടത്തിന്റെ പുതിയ അവകാശികളെ ഇന്നറിയാം: RCB Vs PBKS IPL 2025 Final

ഐപിഎൽ കിരീടത്തിന്റെ പുതിയ അവകാശികളെ ഇന്നറിയാം. ഫൈനൽ പോരിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി ഏഴരക്ക് അഹമ്മദാബാദിലാണ് മത്സരം.

2008ലെ പ്രഥമ സീസൺ മുതൽ കളിക്കുന്നവരെങ്കിലും ഇന്നേവരെ കപ്പെടുത്തിട്ടില്ലാത്തവർ എന്ന നാണക്കേടിൽ നിന്ന് ഒരു ടീമിന് മോചനം ഉണ്ടാകും മറുടീമിന്റെ കപ്പിനായുള്ള കാത്തിരുപ്പ് 19ാം സീസണിലേക്ക് നീളും. കന്നികിരീടത്തിന്റെ സന്തോഷം റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോ അതോ പഞ്ചാബ് കിംഗ്‌സിനോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കാവ്യനീതി എന്നോണം ഈ സീസണിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ തന്നെയാണ് കലാശപൂരിൽ ഏറ്റുമുട്ടുന്നത്, പോയിന്റ് പട്ടികയിൽ മുന്നിലെത്തിയ പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവും.

ഒന്നാം ക്വാളിഫയറിൽ ജയിച്ച ബംഗളൂരു നേരിട്ട് ഫൈനലിന് ടിക്കറ്റ് എടുത്തപ്പോൾ പഞ്ചാബിന് മുംബൈയെ കൂടി മറികടക്കേണ്ടിവന്നു. 2009, 2011, 2016, വർഷങ്ങളിൽ കൈയെത്തും ദൂരത്ത് നഷ്ടമായ കിരീടം നാലാം അവസരത്തിൽ കൈപ്പിടിയിൽ ഒതുക്കാമെന്ന പ്രതീക്ഷയിലാണ് ആർസിബി. ഒന്നുരണ്ട് സൂപ്പർ താരങ്ങളിൽ തങ്ങി നിൽക്കുന്നതിനപ്പുറം ഒരു ടീം എന്ന നിലയിൽ ആർസിബി തിളങ്ങിയ വർഷമാണിത്. പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം വ്യത്യസ്തരായ ഒൻപത് താരങ്ങൾ നേടി എന്നത് തന്നെ ഇതിനു സാക്ഷ്യം.

വിരാട് കോഹ്‌ലിയിൽ തന്നെയാണ് ബംഗ്ലൂരുവിന്റെ ബാറ്റിംഗ് പ്രതീക്ഷകൾ. 14 മത്സരങ്ങളിൽ നിന്ന് 614 റൺസ് നേടിയ കോഹ്‌ലിക്ക് ഇന്ന് 146 റൺസ് കൂടി നേടാനായാൽ മൂന്നാം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കാം. ചെണ്ടകൾ എന്ന ചീത്തപ്പേര് ജോഷ് ഹെസൽവുഡിന്റെ ചിറകിലേറിയി ആർസിബി ബൗളേഴ്‌സ് മാറ്റിയെടുത്തു എന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്.

പഞ്ചാബ് കിംഗ്‌സിനത് രണ്ടാം ഫൈനൽ. 2014ൽ റണ്ണറപ്പുകളായ പഞ്ചാബ് അതിനുശേഷം ഇത് ആദ്യമായാണ് ഇത്തവണ പ്ലേ ഓഫ്‌സിലേക്ക് മുന്നേറിയതുപോലും പഞ്ചാബ് കിംഗ്‌സിന്റെ സ്വപ്‌നകുതുപ്പിനു പിന്നിൽ ശ്രേയസ് അയ്യർ എന്ന ക്യാപ്റ്റന്റെ പങ്ക് ചെറുതൊന്നുമല്ല. 603 റൺസുമായി പഞ്ചാബ് നിലയിലെ ടോപ്പ് സ്‌കോറർായ ശ്രേയസിന്റെ രണ്ടാം. ക്വാളിഫയറിലെ മുംബൈക്ക് എതിരായ ഇന്നിംഗ്‌സ് ഐപിഎൽ ചരിത്രത്തിലെ തന്നെ ടോപ്പ് ക്ലാസുകളില്‍ ഒന്നാണ്.

കൊൽക്കത്തക്ക് പിന്നാലെ പഞ്ചാബിനെയും ജേതാക്കൾ ആക്കാനായാൽ രണ്ട് വ്യത്യസ്ത ടീമുകൾക്ക് കിരീടം നേടികൊടുക്കുന്ന ആദ്യ ക്യാപ്റ്റനാകും ശ്രേയസ് അയ്യർ. ഈ സീസണിൽ ഇത് നാലാം തവണയാണ് ബംഗ്ലൂരുവും പഞ്ചാബും മുഖാമുഖം എത്തുന്നത്. ആദ്യ ക്വാളിഫയർ ജയത്തോടെ രണ്ടേ ഒന്നിന്റെ ലീഡ് എടുത്തിരിക്കുകയാണ് ബംഗ്ലൂരു വിജയകുതിപ്പ് തുടർന്ന ആർസിബി കിരീടം നേടുമോ അതോ പഞ്ചാബ് കണക്കുതീർത്ത് കപ്പടിക്കുമോ? എന്തായാലും അഹമ്മദാബാദിൽ തീപാറും പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.