
ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് മുഖ്യമന്ത്രിയായ ആദ്യ ദിനം പ്രസംഗിച്ച ആളാണ് പിണറായി വിജയൻ. തുടർച്ചയായി 8 വർഷം മുഖ്യമന്ത്രി കസേരയിൽ ഇരുന്നിട്ടും ഫയലുകൾ സെക്രട്ടറിയേറ്റിൽ ഉറങ്ങുകയാണ്. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം 3 ലക്ഷം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ കെട്ടികിടക്കുന്നത്. കെട്ടി കിടക്കുന്ന ഫയലുകളിൽ വയനാട് ദുരന്ത സഹായത്തിനായി കേന്ദ്രത്തിൽ സമർപ്പിക്കേണ്ട പി ഡി എൻ എ റിപ്പോർട്ടിൻ്റെ ഫയലും ഉണ്ട് എന്നതാണ് ഖേദകരം.
ഈ ഒരു ഫയലിൽ മാത്രം ആയിരങ്ങളുടെ ജീവിതമാണ് ഉള്ളത്. ഐ എ എസ് പോരും ചീഫ് സെക്രട്ടറിയുടെ അനാസ്ഥയും ആണ് പി ഡി എൻ എ റിപ്പോർട്ട് വൈകുന്നതിൻ്റെ പ്രധാന കാരണം. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയിട്ട് ഒരാഴ്ചയായി എങ്കിലും റിപ്പോർട്ടിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷമാകും കേന്ദ്രത്തിന് സമർപ്പിക്കുക. ഇനി എന്താണ് പി.ഡി. എൻ. എ റിപ്പോർട്ട് എന്ന് നോക്കിയാൽ ദുരന്ത നിവാരണ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെൻ്റ് റിപ്പോർട്ട് അനിവാര്യമാണ്.
ദുരന്തത്തെ തുടർന്ന് പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ തുക അടക്കമുള്ള വിശദ വിവരങ്ങൾ ഉൾപ്പെടുന്ന പിഡി എൻ എ റിപ്പോർട്ടാണ് പ്രധാനമായും കേന്ദ്രത്തിന് സമർപ്പിക്കേണ്ടത്. വയനാട് ദുരന്തത്തിനു പിന്നാലെ വിവിധ സാങ്കേതിക സമിതികള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളും ദുരന്തബാധിതരുടെ പുനരധിവാസത്തിനും പുനര്‍ നിര്‍മാണത്തിനുമായി സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കേന്ദ്രത്തിനു സമര്‍പ്പിക്കുന്ന പിഡിഎന്‍എയില്‍ ഉള്‍പ്പെടുത്തേണ്ടത്.
ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സ്ഥലം കണ്ടെത്തി, വീടു നിര്‍മിച്ചു മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പദ്ധതിയാണ് ഇതില്‍ പ്രധാനം. റോഡ്, കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതും ഉള്‍പ്പെടുത്തും. ഇതോടൊപ്പം ഇവര്‍ക്ക് കൃഷിയും കച്ചവടവും ജോലിയും അടക്കമുള്ള ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്. ഇവരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതിന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രത്യേക ഇനമായി ഉള്‍പ്പെടുത്തണം.
എല്ലാ ആവശ്യങ്ങളും ഉള്‍പ്പെടുത്തിയുള്ള പിഡിഎന്‍എ റിപ്പോര്‍ട്ടില്‍ 2,000 കോടിയിലേറെ രൂപ അനുവദിക്കണമെന്നാണ് കേന്ദ്രത്തോട് അഭ്യര്‍ഥിക്കുക. മാനദണ്ഡ പ്രകാരം പിഡിഎന്‍എ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം നേരത്തെ സംസ്ഥാനത്തോടു നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും ആവശ്യമായി വരുന്ന വിവരങ്ങളും തുകയും അടക്കമുള്ള റിപ്പോര്‍ട്ട് തയാറാക്കി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.
ഇതോടൊപ്പം കേന്ദ്രം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്തം എന്ന പദമൊഴിവാക്കി നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തീവ്ര ദുരന്തമെന്നു തിരുത്തി നല്‍കും. എത്രയും വേഗം പി ഡി എൻ എ റിപ്പോർട്ട് നൽകേണ്ടതിന് പകരം ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്ന അവസ്ഥ ഉണ്ടായത് അപലപനീയമാണ് എന്ന് പറയാതെ വയ്യ.