
ബെര്‍ഹാംപൂര്‍: ഒഡീഷയില്‍ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ മോഷ്ടിച്ചുവെന്ന് പരാതിയുമായി കുടുംബം. രോഗി മരണപ്പെട്ട ആശുപത്രിക്കെതിരെയാണ് കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ മകനാണ് പരാതി ആരോഗ്യമന്ത്രിക്കുള്‍പ്പടെ പരാതി നല്‍കിയത്.ഒക്ടോബര്‍ 13നാണ് ബാബുല ദിഗ്ഗല്‍ എന്ന രോഗി അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തുന്നത്. ബാബുലയെ ആദ്യം ബലിഗുഡ എന്ന സ്ഥലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മതിയായ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ മറ്റ് പല ആശുപത്രികളിലും കൊണ്ടുപോയി ഒടുവില്‍ ഒരു ബ്രോക്കറിന്റെ നിര്‍ദ്ദേശ പ്രകാരം ഒക്ടോബര്‍ 15നാണ് കട്ടക്കിലെ സ്വകാര്യ ആശുപത്രിയായ രുദ്ര ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്.
രോഗിക്ക് അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നും അതിനായി ഒരു ലക്ഷം രൂപ വേണമെന്നും ആശുപത്രി ആവശ്യപ്പെട്ടു. തുക നല്‍കുകയും ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം രോഗി മരണപ്പെട്ടു. തുടര്‍ന്ന് രോഗിയുടെ മൃതദേഹം അന്ത്യ കര്‍മ്മങ്ങള്‍ക്കായി വീട്ടിലേയ്ക്ക് കൊണ്ടു വന്നപ്പോഴാണ് വയറ്റില്‍ പാട് കണ്ടത്. തന്റെ പിതാവിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അത് കൊണ്ട് തന്നെ വയറ്റിലെ പാട് അവയവ മോഷണം നടന്നതെന്ന് സംശയം ബലപ്പെടുത്തുന്നതാണെന്ന് ബാബുലയുടെ മകന്‍ ഇസ്‌കാക്ക് പരാതിയില്‍ പറഞ്ഞു.
പിതാവിന്റെ മൃതദേഹം അന്ന് തന്നെ സംസ്‌കരിച്ചത് പഴക്കം ഉള്ളതുകൊണ്ടായിരുന്നുവെന്നും പിന്നീടാണ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും കുടുംബം പറഞ്ഞു. അവയവ മോഷണ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി മുകേഷ് മഹാലിംഗ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ബലിഗുഡ ഐഐസി സുശാന്ത് കുമാര്‍ സാഹുവും ജീവനക്കാരും ചേര്‍ന്ന് മജിസ്ട്രേറ്റ് ഹരേക്രുഷ്ണ റൗട്ടയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അതേസമയം തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ആശുപത്രിയുടെ പക്ഷം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തന്നെ രോഗിയുടെ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്ത് അടിവയറ്റില്‍ സ്ഥാപിക്കുന്ന ഓപ്പറേഷനാണ് ചെയ്തതെന്ന് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ ബെഹ്ഹ്‌റ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.