
സ്ത്രീത്വത്തെ അപമാനിച്ച കെ.എം. ഷാജഹാനെതിരെ കേസ്; അറസ്റ്റുണ്ടാകും
സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത സംഭവത്തിൽ കെ.എം. ഷാജഹാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാൻ. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ നിലവിൽ വിവിധ യൂടൂബ് ചാനലുകൾ നടത്തി സാമൂഹിക വിമർശനങ്ങളും രാഷ്ട്രീയ വിശകലനങ്ങളും ചെയ്യുകയാണ് ഇയാൾ.
യുഡിഎഫ് ഘടകക്ഷിയായ കേരള പ്രവാസി അസോസിയേഷൻ സ്ഥാപക അധ്യക്ഷ അശ്വിനി നമ്പരമ്പത്താണ് പരാതിക്കാരി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സൻഹിത 75 (1) (IV), 79, 356, ഐ.ടി ആക്റ്റ് 67 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടൊപ്പമുള്ള ചിത്രം അശ്വിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് കെ.എം. ഷാജഹാനും മറ്റുള്ളവരും അശ്ലീലപരമായി പോസ്റ്റുകൾ പ്രചരിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നത് എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതുപോലെ, അശ്വിനിയെ ലക്ഷ്യം വെച്ച് അപമാനകരമായ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുകയും ഷാജഹാൻ ചെയ്തു.
.

പരാതിക്കാരിയെ സമൂഹത്തിന് മുന്നിൽ അപമാനിക്കുകയും രാഷ്ട്രീയ പരമായി തകർക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഷാജഹാൻ ഇത്തരം പ്രവൃത്തികൾ ചെയ്തതെന്നാണ് വലിയിരുത്തപ്പെടുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് നിയമിക്കപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവരെ വ്യക്തിപരമായി അപമാനിച്ച് കെ.എം. ഷാജഹാൻ വീഡിയോകൾ പ്രചരിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് യുഡിഎഫിലെ ഘടകകക്ഷിയായ കേരള പ്രവാസി അസോസിയേഷൻ നേതാവിനെയും പൊതുമധ്യത്തിൽ അപമാനിച്ചിരിക്കുന്നത്.
പിണറായി വിജയനെ ചാനൽ ചർച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും വിമർശിച്ച് രംഗത്തുവന്ന് ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് കെ.എം. ഷാജഹാൻ. പിണറായി വിരുദ്ധതക്ക് കൂട്ടുപിടിക്കാൻ കോൺഗ്രസ് നേതാക്കളെയും ഇയാൾ സമീപിക്കാറുണ്ടായിരുന്നു. ഇവരിൽ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കാതെ വന്നതോടെ അവർക്കെതിരെയും ഇയാൾ വീഡിയോ പ്രചാരണം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നിലവിലെ കോൺഗ്രസ് നേതൃത്വം ഷാജഹാനെ അടുപ്പിച്ചിരുന്നില്ല. ഈ വ്യക്തിവൈരാഗ്യമാണ് ഈ നേതാക്കളെയും അവരുടെ സഹപ്രവർത്തകരെയും അപമാനിക്കുന്ന തരത്തിലേക്ക് ഷാജഹാനെ എത്തിച്ചതെന്നാണ് കരുതുന്നത്.
വി.എസ് അച്ചുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫിൽ ജോലി ചെയ്തിരുന്ന ഷാജഹാനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പിണറായി ഇടപെട്ട് പുറത്താക്കുകയായിരുന്നു.