നടൻ പൃഥ്വിരാജിന്റെ കരിയറിൽ ഒരു ടേണിംഗ് പോയിന്റ് ആയ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത “അയാളും ഞാനും തമ്മിൽ”. കാരണം പൃഥ്വിരാജ് കടുത്ത സൈബർ ആക്രമണം നേരിടുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ റിലീസ്. സിനിമ സാമ്പത്തികമായി വിജയിച്ചെന്നു മാത്രമല്ല താരത്തെ വിമർശിച്ചവർക്ക് കൂടിയുള്ള മറുപടിയായിരുന്നു അത്. എന്നാൽ നിരവധി അവാർഡുകളും നേടിയ ചിത്രത്തിന് അർഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്.
“കലാപരമായിട്ടും സാമ്പത്തികമായിട്ടും വിജയിച്ച സിനിമയാണ് അയാളും ഞാനും തമ്മില്‍. അര്‍ഹിക്കുന്ന അംഗീകാരം അതിന് കിട്ടിയില്ലെന്ന് എനിക്ക് എല്ലാകാലത്തും തോന്നിയിട്ടുണ്ട്. പക്ഷേ ആ സിനിമയിറങ്ങി കുറെ കാലങ്ങള്‍ക്ക് ശേഷവും ഇന്നും എവിടെയെങ്കിലും ഒരു ചെറുപ്പക്കാരനായ ഡോക്ടറെ കണ്ടുമുട്ടിയാല്‍ അയാള്‍ പറയും, തന്നെ വളരെ സ്വാധീനിച്ച സിനിമയാണ് അതെന്ന്. അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഒരുപാട് ആളുകള്‍ക്ക് ആ സിനിമ ഒരു പ്രചോദനമായിട്ടുണ്ട്” – ലാൽ ജോസ് പറയുന്നു.
“ആ സിനിമക്ക് ഒരുപാട് കടുത്ത ആരാധകരുണ്ട്. എന്റെ എറ്റവും നല്ല സിനിമ അയാളും ഞാനും തമ്മില്‍ ആണെന്ന് പറഞ്ഞിട്ട് പലരും എനിക്ക് സോഷ്യല്‍ മീഡിയകളില്‍ മെസേജ് അയക്കാറുണ്ട്. ആ സിനിമക്ക് കിട്ടിയ അവാര്‍ഡിലും ഒരു കയ്പ്പും മധുരവുമുണ്ട്. എന്റെ എല്ലാ സിനിമകളും ഞാന്‍ സ്റ്റേറ്റ് അവാര്‍ഡിനും നാഷണല്‍ അവാര്‍ഡിനും അയക്കാറുണ്ട്. നല്ലതോ ചീത്തയോ എന്ന് നോക്കാതെയാണ് അങ്ങനെ ചെയ്യുന്നത്. അല്ലാതെ അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടോ എന്നൊന്നും ഞാന്‍ നോക്കാറില്ല. അത് അയക്കുന്നതിന് കാരണം സിനിമയിലെ പാട്ടിനോ പാട്ടുക്കാരനോ എഡിറ്റര്‍ക്കോ സിനിമറ്റോഗ്രാഫര്‍ക്കോ ഒരു അവാര്‍ഡിന് സാധ്യതയുണ്ടെങ്കില്‍ നഷ്ടപെടുത്തരുതെന്ന് കരുതിയിട്ടാണ്” – ലാല്‍ ജോസ് പറയുന്നു.