
മോദിയുടെ മറ്റൊരു രൂപമാണ് പിണറായി വിജയന്‍ ; ബിജെപിക്ക് വേണ്ടി പൂരം കലക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വി ഡി സതീശൻ
കോഴിക്കോട് : മുഖ്യമന്ത്രിയുടെ ദൂതനായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയെ കണ്ടുവെന്ന എന്റെ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ എല്ലാവരും സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആദ്യം അത് ഉണ്ടായില്ലാത്ത വെടിയാണെന്നാണ് ചിലര്‍ പറഞ്ഞത്. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ എല്ലാ സഹായവും ചെയ്തു തരാമെന്നതായിരുന്നു കൂടിക്കാഴ്ചയില്‍ കൈമാറിയ സന്ദേശം. അതിന് പകരമായി ഞങ്ങളെ ഉപദ്രവിക്കരുത് എന്നതായിരുന്നു ആവശ്യമെന്നും വി ഡി സതീശൻ പറയുന്നു.
എല്ലാവിഭാഗം ജനങ്ങളും ഹൃദയത്തിലേറ്റുന്ന തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയും പുറത്തു വന്നിട്ടുണ്ട്. കമ്മീഷണർ അഴിഞ്ഞാടിയതു കൊണ്ടാണ് പൂരം കലങ്ങിയതെന്നും അയാളെ മാറ്റി എന്നതുമായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വച്ച പ്രതിരോധം. എന്നാല്‍ ക്രമസമാധാന ചുമതലുള്ള എ.ഡി.ജി.പിയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. കീഴ് ഉദ്യോഗസ്ഥന്‍ അഴിഞ്ഞാടിയപ്പോള്‍ അതിനോട് നോ പറയാന്‍ എ.ഡി.ജി.പി തയാറായില്ലെന്നും വി ഡി സതീശൻ പറയുന്നു. പൂരം നടത്താനുള്ള പ്ലാനുമായി കമ്മീഷണർ എത്തിയപ്പോള്‍ അത് തള്ളിക്കളഞ്ഞ് എ.ഡി.ജി.പി പുതിയ പ്ലാന്‍ നിര്‍ദ്ദേശിച്ചുവെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
എ.ഡി.ജി.പിയുടെ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പൂരം കലക്കിയത്. പൂരം കലക്കിയത് കാഫിര്‍ വിവാദം പോലെ ഗൗരവമുള്ളതാണ്. കാഫിര്‍ വിവാദത്തിലൂടെ സാമൂഹികമായ ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്തി ജയിക്കാനുള്ള തന്ത്രമായിരുന്നു. എന്നാല്‍ അത് പൊളിഞ്ഞു. വടക്കേ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ കലാപം ഉണ്ടാക്കുന്നതിനു വേണ്ടി വിത്തുകള്‍ പാകുന്നതു പോലെ ഹൈന്ദവ വികാരം ഉണ്ടാക്കി തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഡാലോചന ഭാഗമാണ് പൂരം കലക്കല്‍. പൂരം കലക്കിയതിനെ കുറിച്ചും അതില്‍ പങ്കാളികളായവരെ കുറിച്ചും ഗൂഡാലോചനയെ കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം, ഉത്സവ സീസണുകളില്‍ വിപണിയിലുണ്ടാകുന്ന കൃത്രിമ വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഓണച്ചന്തകള്‍ തുടങ്ങുന്നത്. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയ വിചിത്ര തീരുമാനത്തോടെയാണ് ഈ സർക്കാർ ഓണച്ചന്ത തുടങ്ങിയത്. ഇത് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടോ എന്നും വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം തടയേണ്ട സര്‍ക്കാരാണ് ഓണ സമ്മാനമായി നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയതെന്നും വി ഡി സതീശൻ പരിഹസിക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് വൈദ്യുതി യൂണിറ്റിന് 4 രൂപ 29 പൈസയ്ക്ക് വാങ്ങുന്നതിന് വേണ്ടിയുള്ള കരാര്‍ ഈ സര്‍ക്കാര്‍ റദ്ദാക്കി. ഇപ്പോള്‍ ഒരു യൂണിറ്റിന് എട്ട് മുതല്‍ 12 രൂപ വരെയാണ് നല്‍കുന്നത്. ദിവസേന 20 കോടിയോളം രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ബോര്‍ഡ് ലാഭത്തിലായിരുന്നു. അന്ന് വരെയുണ്ടായിരുന്ന സഞ്ചിത നഷ്ടം 1083 കോടിയില്‍ നിന്നും 45000 കോടിയായി. കൂടാതെ, പാപഭാരം മുഴുവന്‍ സാധാരണക്കാരുടെ തലയില്‍ കെട്ടിവച്ച് രണ്ടു തവണ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു. അതാണ് അദാലത്തുകളില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തു. ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണിത്. എവിടെയാണ് ഇടപെടേണ്ടത്, എവിടെയാണ് പരിഹാരം ഉണ്ടാക്കേണ്ടതെന്ന് സര്‍ക്കാര്‍ മറന്നു പോയി. കേരളത്തെ ഈ സര്‍ക്കാര്‍ അപകടത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നും വി ഡി സതീശൻ പറയുന്നു.
അതേസമയം, മുഖ്യമന്ത്രിക്ക് സൗകര്യം ഉള്ളപ്പോള്‍ മാത്രമാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. മോദിയുടെ മറ്റൊരു രൂപമാണ് പിണറായി വിജയന്‍. മാധ്യമങ്ങളെ കാണില്ല. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളെ കാണാതിരിക്കുന്നത് ഭീരുത്വവും ഒളിച്ചോട്ടവുമാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പറയാന്‍ ധൈര്യമില്ലാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. ഭരണകക്ഷി എം.എല്‍.എ പത്തു ദിവസമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ആരോപണങ്ങള്‍ തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണ് ? ഇതൊക്കെ സി.പി.എമ്മില്‍ അനുവദിക്കുമോ ? മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വെല്ലുവിളി മുഖ്യമന്ത്രിക്ക് എതിരെയാണെന്നും വി ഡി സതീശൻ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലായിപ്പോഴും വിവാദത്തിലാണ്. അദ്യം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. ഇപ്പോള്‍ സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലുമൊക്കെയാണ് ആരോപണങ്ങള്‍. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കൊലപാതകങ്ങളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന് ബന്ധമുണ്ടെന്ന് ഭരണകക്ഷി എം.എല്‍.എ ആരോപിച്ചാല്‍ അയാള്‍ക്കെതിരെ നടപടി എടുക്കണ്ടേ ? എ.ഡി.ജി.പിക്കെതിരെ അന്വേഷിക്കാന്‍ താഴെയുള്ള ഓഫീസര്‍മാരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് എന്ത് പ്രഹസനമാണ് മുഖ്യമന്ത്രീ ഈ അന്വേഷണമെന്ന് ചോദിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. ഹൊസബലയുമായി ചര്‍ച്ച് നടത്തിയെന്നതു സമ്മതിച്ചതിന് പിന്നാലെയാണ് റാം മാധവുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. അന്ന് ഒപ്പമുണ്ടായിരുന്നത് ആരൊക്കെയായിരുന്നുവെന്നത് പുറത്തു വരട്ടെ. ഒപ്പമുണ്ടായിരുന്നത് ആരൊക്കെയെന്നത് പുറത്തു വന്നാല്‍ അത് കേരളത്തെ ഒന്നു കൂടി ഞെട്ടിക്കുന്ന വാര്‍ത്തയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.
അതേസമയം, ഉത്സവം കലക്കി ജയിക്കാന്‍ ശ്രമിച്ചവരാണോ ഹിന്ദുവിന്റെ പേര് പറയുന്നത് ? തൃശൂരുകാര്‍ക്ക് രാഷ്ട്രീയത്തേക്കാള്‍ പ്രധാനമാണ് പൂരം. തൃശൂരുകാരന്‍ അല്ലാത്തതുകൊണ്ടാണ് വി മുരളീധരന് അത് മനസിലാകാത്തത്. ബി.ജെ.പിക്ക് ജയിക്കാനുള്ള സൗകര്യമാണ് പൂരം കലക്കിയതിലൂടെ ഉണ്ടാക്കിക്കൊടുത്തത്. പിണറായി വിജയന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ബഹ്‌റ. അതുകൊണ്ടാണ് വിരമിച്ച ശേഷവും ഇടം കണ്ടെത്തികൊടുത്തതെന്നും വി ഡി സതീശൻ പറയുന്നു. രാഷ്ട്രീയക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും അയയ്ക്കുന്നതിന് പകരം വിശ്വസ്ഥരായ ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് പണ്ട് പറഞ്ഞപ്പോള്‍ ആരൊക്കെയാണെന്ന് ചോദിച്ചു. ഇപ്പോള്‍ രണ്ടു പേരുകള്‍ പുറത്തു വന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.
പി.ആര്‍.ഡിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഒരാളുടെ പേര് പുറത്തു വരും. നാലമതായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ട ഒരാളും കോക്കസിന്റെ ഭാഗമാണ്. എല്ലാവരുടെയും പേരുകള്‍ ഒന്നിച്ച് പുറത്തു വരേണ്ട. പതിയെ വന്നാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിക്കുന്നു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ സി.പി.എമ്മോ ആര്‍.എസ്.എസോ പ്രതികരിച്ചില്ല. പിണറായി വിജയന്‍ അപകടത്തില്‍ ആയപ്പോള്‍ ആദ്യം അദ്ദേഹത്തോട് ആത്മാര്‍ത്ഥത കാട്ടിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റാണ്. അദ്ദേഹം നന്ദിയുള്ള ആളാണ്. അദ്ദേഹത്തിന്റെ കുഴല്‍പ്പണ കേസ് സെറ്റില്‍ ചെയ്തതിന്റെ നന്ദിയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
പിണറായിയെ പോലെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ ഞാന്‍ വിട്ടെന്നു പറഞ്ഞാല്‍ അതിലും വലിയ നാണക്കേട് മുഖ്യമന്ത്രിക്കുണ്ടോ ? അന്‍വര്‍ പരോക്ഷമായി പിണറായി വിജയനെ ആക്ഷേപിച്ചതാണ്. ഇനി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയെ പ്രതിപക്ഷ നേതാവ് ദൂതനായി വിട്ടെന്ന് പറയുമോ എന്നും വി ഡി സതീശൻ ചോദിക്കുന്നു. അതേസമയം, മന്ത്രിമാര്‍ തമ്മിലുള്ള അടിയെ തുടര്‍ന്നാണ് ശ്രീജേഷിന് സ്വീകരണം നല്‍കാതിരുന്നത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിളിച്ച് പ്രശ്‌നം പരിഹരിച്ചു കൂടെ ? രണ്ട് മെഡല്‍ നേടിയ ശ്രീജേഷിനെയാണ് അപമാനിച്ചത്. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പരിപാടി മാറ്റിയെന്ന് അറിയിച്ചത്. മന്ത്രിമാരുടെ തര്‍ക്കം പരിഹരിക്കാതെ എന്ത് ഭരണമാണ് നടക്കുന്നതെന്നും വി ഡി സതീശൻ ചോദിക്കുന്നു. എന്നാൽ, ഇത്രയും ബഹളത്തിനിടയിലും വയനാട് പുനരധിവാസത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരുപാട് ചലനങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകും. കുറെ കാര്യങ്ങള്‍ കാത്തിരുന്ന് കാണേണ്ടതാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.