
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഈമാസം 16നാണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി, നിയമ, റവന്യു, വഖഫ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിലാകും ചർച്ച.
കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതിയും യോഗത്തിൽ ചർച്ചയാകും. എന്നാൽ പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ചു വിഡി സതീശൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും.
മുനമ്പത്ത് 614 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി 2019 ൽ ഇടതുസർക്കാർ നിയോഗിച്ച കമ്മീഷൻ വഖഫ് ഭൂമിയാണെന്ന വാദം ഉന്നയിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.