
പട്ന: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി. താൻ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് യാദവ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ ഈ അസാധാരണ നടപടി. തേജ് പ്രതാപിനെ ആർ.ജെ.ഡിയിൽ നിന്ന് ആറ് വർഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്.
“മൂത്ത മകന്റെ പ്രവർത്തനങ്ങളും പൊതുരംഗത്തെ നിരുത്തരവാദപരമായ പെരുമാറ്റവും ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും സംസ്കാരത്തിനും നിരക്കുന്നതല്ല. അതിനാൽ, ഞാൻ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ അദ്ദേഹത്തിന് പാർട്ടിയിലോ കുടുംബത്തിലോ യാതൊരു സ്ഥാനവുമുണ്ടായിരിക്കില്ല. വ്യക്തിപരമായ ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തും,” ലാലു പ്രസാദ് യാദവ് ‘എക്സി’ൽ (ട്വിറ്റർ) കുറിച്ചു. തേജ് പ്രതാപുമായി ബന്ധം പുലർത്തുന്നവർ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് കാര്യങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുഷ്ക യാദവ് എന്ന യുവതിയുമായി താൻ കഴിഞ്ഞ 12 വർഷമായി പ്രണയത്തിലാണെന്നും ഈ ബന്ധം ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും 37-കാരനായ തേജ് പ്രതാപ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ, 2018-ൽ ഏറെ ആഘോഷപൂർവ്വം നടന്ന തേജ് പ്രതാപിന്റെ ആദ്യ വിവാഹവും അതിന്റെ തകർച്ചയും വീണ്ടും ചർച്ചയായിരുന്നു. മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്.
എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വിവാഹബന്ധം വേർപെടുത്തുകയായിരുന്നു. മകളുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐശ്വര്യയുടെ പിതാവും മുൻ മന്ത്രിയുമായ ചന്ദ്രിക റോയ് ആർ.ജെ.ഡി വിട്ടിരുന്നു. ഇരുവരുടെയും വിവാഹമോചന ഹർജി ഇപ്പോഴും കുടുംബ കോടതിയുടെ പരിഗണനയിലാണ്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം അഞ്ചുമാസം മാത്രം ശേഷിക്കെ, ആർ.ജെ.ഡിയിൽ ലാലു പ്രസാദ് യാദവിന് ശേഷം ആര് എന്ന പിന്തുടർച്ചാവകാശ തർക്കം രൂക്ഷമായിരിക്കെയാണ് ഈ പുറത്താക്കൽ. ഇളയമകൻ തേജസ്വി യാദവിന് പാർട്ടിയിലും അധികാരത്തിലും സുഗമമായ മുന്നേറ്റം ഒരുക്കുന്നതിന്റെ ഭാഗമായാണ് ലാലു പ്രസാദ് യാദവിന്റെ ഈ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.