
പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയ കോടതിവിധി സ്വാഗതം ചെയ്യുന്നു. ജാമ്യഹർജി തള്ളിയാൽ അറസ്റ്റ് ചെയ്യുക എന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നവീൻബാബു വിഷയത്തിൽ പാർട്ടിയ്‌ക്കും സർക്കാരിനും ഒറ്റ നിലപാടേ ഉള്ളുവെന്നും പാർട്ടിയും സർക്കാരും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ഉദയഭാനു വ്യക്തമാക്കി.
പോലീസ് ആവശ്യമായ കാര്യങ്ങൾ ചെയ്യും. പോലീസ് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ദിവ്യയുടെ സമീപനം അംഗീകരിക്കാനാവില്ലെന്നും ഉദയഭാനു പറയുന്നു. കളക്‌ടറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണവും അന്വേഷിക്കണം. നവീൻ ബാബുവിനെ നന്നായറിയാമെന്നും ആർക്കും നവീനുണ്ടായ അനുഭവം ഉണ്ടാകാൻ പാടില്ലെന്നും ഉദയഭാനു തുറന്നടിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെയാണ് കോടതി തള്ളിയത്. കേസ് വിളിച്ച് വെറും ഒന്നര മിനിറ്റ് കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് വിധി പറഞ്ഞത്. വിധിയിൽ ജാമ്യം നിഷേധിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടായേക്കുമെന്നായിരുന്നു നേരത്തെ നൽകിയ സൂചന. എന്നാൽ പോലീസ് ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല.
പോലീസിന്റെ നടപടി വൈകുന്നതിൽ അതൃപ്തിയുണ്ടെന്ന് എഡിഎം നവീൻ ബാബുന്റെ ഭാര്യ മഞ്ചുഷ പ്രതികരിച്ചു. പരിപാടി ഒരുക്കിയതിൽ കളക്ടർ വ്യക്തമായി നടപടി എടുക്കേണ്ട ആളായിരുന്നു എന്നതാണ് എഡിഎമ്മിന്റെ ഭാര്യയുടെ പ്രതികരണം. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം ആദ്യമായാണ് മാധ്യമങ്ങളോട് നവീൻ ബാബുവിന്റെ ഭാര്യ പ്രതികരിച്ചത്. ദിവ്യയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നൽകണം എന്നാണ് അവരുടെ പ്രതികരണം. അന്വേഷണവുമായി പ്രതികരിക്കുമെന്നും നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസിൽ മുന്നോട്ട് പോകുന്നതെന്നും പിപി ദിവ്യയുടെ അഭിഭാഷകൻ പ്രതികരിച്ചു.