National

സാങ്കേതിക തട്ടിപ്പുകളില്‍ ജാഗ്രത വേണം; പ്രധാന മന്ത്രി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ’ 115-ാം പതിപ്പിലാണ് അദ്ദേഹം ഇക്കാര്യത്തക്കുറിച്ച് സംസാരിച്ചത്. ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ സമൂഹത്തിന്റെ ശത്രുക്കളാണ്. ഇത് ജനങ്ങളെ വഞ്ചിക്കുന്നതാണ്. സാങ്കേതിക കുറ്റ കൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. വിവിധ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരുകളുമായി സാങ്കേതിക കുറ്റകൃത്യങ്ങള്‍ക്കായി സഹകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഈ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനായി ദേശീയ സൈബര്‍ കോര്‍ഡിനേഷന്‍ സെന്റര്‍ സ്ഥാപി ച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു അന്വേഷണ ഏജന്‍സിയും നിങ്ങളെ ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ അന്വേഷണങ്ങള്‍ക്കായി ഒരിക്കലും ബന്ധപ്പെടില്ല. പോലീസ്, സിബിഐ, ആര്‍ബിഐ എന്നിങ്ങനെ പല പേരിലും ആളുകള്‍ നിങ്ങളെ വിളിക്കും. അതെല്ലാം തട്ടിപ്പാണെന്ന് പൊതുജനങ്ങള്‍ മനസിലാക്കുക.

അഥവാ ഇത്തരം കോളുകളോ മെസെജ് ലഭിച്ചാലോ പരിഭ്രാന്തരാകരുത്, ശാന്തത പാലിക്കുക, ധൃതിപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്, നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും നല്‍കരുത്. സാധ്യമെങ്കില്‍ ഒരു സ്‌ക്രീന്‍ഷോട്ട് എടുത്ത് വയ്ക്കുക. പിന്നീട് ഇത് ബന്ധപ്പെട്ട വകുപ്പുകളില്‍ അറിയിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ കൂട്ടായ്മകളുടെ ഏകോപനത്തോടെ മാത്രമേ ഇത്തരം കുറ്റവാളികളെ പിടിക്കാനാവു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *