കൊച്ചി: ചികിത്സയിൽ പിഴവുമായി ബന്ധപ്പെടുന്ന പരാതികളിൽ നഴ്‌സ്‌കൾക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതി. നിഷ്പക്ഷതയുള്ള വിദഗ്‌ദ്ധ ഡോക്ടറുടെ അഭിപ്രായം തേടാതെ, അന്വേഷണ ഉദ്യോഗസ്ഥൻ നടപടികൾ ആരംഭിക്കാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.
കുറ്റം ആരോപിച്ചാത്തിനെ പേരിൽ കാര്യങ്ങൾ ഗൗരവമായി തിരക്കാതെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള സർക്കുലർ മൂന്ന് മാസത്തിനകം പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിറക്കി.
ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. 2013-ൽ വയറിളക്കത്തെയും, ഛർദിയെയും തുടർന്ന് താലൂക്ക് ആശുപത്രിയിൽ 10 വയസ്സുള്ള കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തുടർന്ന് ചികിത്സ പിഴുവുണ്ടായി എന്ന് കാണിച്ച് കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഴ്സിനെതിരെ കേസ് എടുത്തത്.
അതേസമയം, രാവും പകലും ജോലി ചെയ്യുന്ന നഴ്സുമാർ കാണിക്കുന്ന അർപ്പണം, ഏതു സാഹചര്യത്തിലുമുള്ള ജോലിസന്നദ്ധത തുടങ്ങിയ സേവനം അംഗീകരിക്കണെമെന്ന് കോടതി പറഞ്ഞു. ഡോക്ടറെക്കാൾ കൂടുതൽ രോഗികളോടൊപ്പം ചെലവഴിക്കുന്നത് അവരാണ്. അതിനാൽ അവരെ സംരക്ഷിക്കണമെന്നും ധാർമിക പിന്തുണ നൽകണമെന്നും കോടതി പറഞ്ഞു. എന്നാൽ കുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ആരുടെയെങ്കിലും ഭാഗത്ത് പിഴവുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി.