തിരുവനന്തപുരം : സാലറി ചലഞ്ചിനോട് മുഖം തിരിച്ച് നിയമസഭ ജീവനക്കാരും. 298 നിയമസഭ ജീവനക്കാരാണ് സാലറി ചലഞ്ചിൽ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തി. 1239 സ്ഥിരം ജീവനക്കാരാണ് നിയമസഭയിൽ ഉള്ളത്. 24 ശതമാനം പേർ മാത്രമാണ് സാലറി ചലഞ്ചിൽ പങ്കെടുത്തതെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. ജീവനക്കാർക്ക് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങൾ കെ.എൻ ബാലഗോപാൽ തടഞ്ഞിരുന്നു.
ക്ഷാമബത്തയും ലീവ് സറണ്ടറും ശമ്പള പരിഷ്കരണ കുടിശികയും അടക്കമുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടു. അനുവദിച്ച ക്ഷാമബത്തക്ക് അർഹമായ 39 മാസത്തെ കുടിശികയും ഇല്ലാതാക്കി. സാലറി ചലഞ്ചിനോടുള്ള അനുഭാവമില്ലായ മക്ക് ഇതെല്ലാം കാരണമായി എന്നാണ് സൂചന. മുൻകാലങ്ങളിൽ സാലറി ചലഞ്ചിനോട് ഭൂരിഭാഗം ജീവനക്കാരും അനുകൂലമായി പ്രതികരിച്ചിരുന്നു. സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന് സ്പീക്കർ ഷംസീറും അഭ്യർത്ഥിച്ചിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസമാണ് സാലറി ചലഞ്ചിൽ കെ. എൻ. ബാലഗോപാലിൻ്റെ ധനകാര്യ വകുപ്പിലുള്ള ഉദ്യോഗസ്ഥരും പിറകിലോട്ട് എന്ന കണക്ക് പുറത്ത് വന്നത്. ധനകാര്യ വകുപ്പിൽ ജോലി ചെയ്യുന്ന 827 പേരിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് വെറും 322 പേർ മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈ കാര്യം നിയമസഭയിൽ വ്യക്തമാക്കിയിരിക്കുന്നത്.
സാലറി ചലഞ്ചിൽ പങ്കെടുത്തത് 39 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക അടക്കം ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ ബാലഗോപാൽ ധനകാര്യ മന്ത്രിയായതിനു ശേഷം തടഞ്ഞ് വച്ചിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി സമർപ്പിച്ച റിപ്പോർട്ട് ലഭിച്ചിട്ട് 3 വർഷമായിട്ടും ബാലഗോപാൽ ഒരു നടപടിയും എടുത്തിട്ടില്ല. ഇതിൻ്റെ എല്ലാം പ്രതിഷേധം സാലറി ചലഞ്ചിൽ പ്രതിഫലിച്ചു എന്ന് വ്യക്തം. ഭരണാനുകൂല സംഘടനയിൽ ഉള്ളവർ പോലും സാലറി ചലഞ്ചിൽ നിന്ന് വിട്ട് നിന്നു എന്ന് കണക്കുകളിൽ വ്യക്തം.