ഒരു പാർട്ടിക്കുള്ളിലെ നേതാക്കൾ തന്നെ പരസ്പരം പോരടിക്കുന്ന കാഴ്ച ഇന്ന് കേരള രാഷ്ട്രീയത്തിൽ നിത്യ സംഭവമാണ്. അത്തരത്തിൽ എൻ സി പിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന പോര് നമ്മളെല്ലാവരും കാണുന്നതാണ്. നിലവില്‍ എന്‍.സി.പി പക്ഷത്ത് നിന്ന് എ.കെ. ശശീന്ദ്രനാണ് മന്ത്രിസ്ഥാനം വഹിക്കുന്നത്. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ പിണറായി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വന്നിരുന്നു. ചെറുപാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം മന്ത്രിസ്ഥാനം എന്ന തീരുമാന പ്രകാരം കെ ബി ഗണേഷ് കുമാറിനടക്കം മന്ത്രി സ്ഥാനം കിട്ടി. എന്നാൽ തോമസ് കെ തോമസിന് മാത്രം കിട്ടിയില്ല.
തോമസ് കെ തോമസിന്റെ മന്ത്രി സ്വപ്നങ്ങൾ തല്ലി കെടുത്തുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയാകന് കോഴ ആരോപണവും. 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ തോമസ് കെ തോമസ് നീക്കം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇതിന് മുമ്പ് പണം നല്കി ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നതിന് കേരളത്തില്‍ പരാതികളൊന്നും ഉണ്ടായിട്ടില്ല. ഇവിടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം പറയുന്നതെന്നതാണ് ഗൗരവതരം. ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എ ആന്റണി രാജുവിനെയും ആര്.എസ്.പി-ലെനിനിസ്റ്റ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെയുമാണ് തോമസ് കെ. തോമസ് കൂറുമാറ്റാന്‍ ശ്രമിച്ചത്. 50 കോടി വീതം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു നീക്കം. തുടര്‍ന്ന് വിവരം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്ററില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചുകൊണ്ട് തീരുമാനമുണ്ടാകുന്നത്.
അതേസമയം, ആരോപണം നിഷേധിച്ചുകൊണ്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്തയക്കുകയുണ്ടായി. ആരോപണം തള്ളി എന്‍.സി.പി ദേശീയ അധ്യക്ഷനായ ശരദ് പവാറിനോടും തോമസ് സംസാരിച്ചിരുന്നു. ഇതിനുപുറമെ രഹസ്യവിവരത്തില്‍ ഇരു എല്‍.ഡി.എഫ് എം.എല്‍.എമാരെയും മുഖ്യമന്ത്രി വിളിച്ചുവരുത്തുകയും ചെയ്തു. കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന് ആന്റണി രാജു സ്ഥിരീകരിച്ചപ്പോള്‍ കോവൂര്‍ കുഞ്ഞുമോന് തനിക്ക് ഇക്കാര്യത്തെ കുറിച്ച് ഓര്‍മയൊന്നുമില്ലെന്നാണ് പ്രതികരിച്ചത്.
250 കോടിയുമായി അജിത് പവാര്‍ കേരളത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി കിട്ടുമെന്നും തോമസ് കെ. തോമസ് പറഞ്ഞതായാണ് ആന്റണി രാജു സ്ഥിരീകരിച്ചത്. മുന്‍ നിയമസഭാ സമ്മേളന സമയത്ത് എം.എല്‍.എമാരുടെ ലോബിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് തോമസ് കെ. തോമസ് എൽ.ഡി.എഫ് എം.എൽ.എമാർക്ക് കോടികൾ വാഗ്ദാനം ചെയ്തത്. മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എന്‍സിപിയുടെ സംസ്ഥാനദേശീയ നേതൃത്വങ്ങള്‍ മുഖംതിരിച്ചതില്‍ തോമസ് നിരാശനായ സമയമായിരുന്നു അത്.
കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണകക്ഷിയിലെ എം.എല്‍.എമാരെ സ്വാധീനിച്ച് കൂറുമാറ്റാന്‍ ശ്രമം നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഭരണകക്ഷിയിലെ എം.എല്‍.എ തന്നെയാണ് കൂറുമാറ്റ ശ്രമം നടത്തിയിരിക്കുന്നത്. എന്തായാലൂം, വലിയ ഗുരുതരമായ കുറ്റകൃത്യമാണ് ഇത്. ഇക്കാര്യം അറിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി പോലീസിനെ കാര്യങ്ങള്‍ അറിയിച്ചില്ല എന്നതും ഗൗരവമേറിയ കുറ്റമാണ്.