News

ക്ഷാമബത്ത 5 ശതമാനം അനുവദിച്ച് മധ്യ പ്രദേശ് സർക്കാർ; കുടിശിക 5 തവണകളായി പണമായി നൽകും! ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി മധ്യപ്രദേശും

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. 5 ശതമാനം ക്ഷാമബത്തയാണ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പ്രഖ്യാപിച്ചത്. 2024 ജൂലൈ പ്രാബല്യത്തിലെ 3 ശതമാനവും 2025 ജനുവരി പ്രാബല്യത്തിലെ 2 ശതമാനവും ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസം ഭോപ്പാലിൽ നടന്ന മധ്യപ്രദേശ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപിച്ച ഡി.എയുടെ കുടിശിക 5 തവണകളായി പണമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 2025 ജൂൺ , ജൂലൈ, ആഗസ്ത്, സെപ്റ്റംബർ, ഒക്ടോബർ എന്നീ 5 മാസങ്ങളിലായി കുടിശിക പണമായി നൽകും.ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി മധ്യപ്രദേശ് മാറി.

പുതുക്കിയ ഡിഎ ഇപ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന അലവൻസുകൾക്ക് തുല്യമാകുമെന്നും ഇത് സംസ്ഥാനത്തെ തൊഴിലാളികൾക്ക് സമാനമായ ആശ്വാസം ഉറപ്പാക്കുമെന്നും ഡോ. ​​യാദവ് വിശദീകരിച്ചു.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിൽ സംസ്ഥാനത്തെ ജീവനക്കാർക്ക് ആശ്വാസമാകുകയാണ് മുഖ്യമന്ത്രിയുടെ ക്ഷാമബത്ത പ്രഖ്യാപനം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ചതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിയാന, തമിഴ്നാട് സർക്കാരുകൾ കഴിഞ്ഞ ദിവസം മുഴുവൻ ക്ഷാമബത്തയും അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ ക്ഷാമബത്ത കുടിശിക പൂർണമായി നൽകുമ്പോഴും കേരളം മാത്രമാണ് ഇതിനോട് മുഖം തിരിക്കുന്നത്. 18 ശതമാനം ആണ് കേരളത്തിൽ ക്ഷാമബത്ത കുടിശിക . 6 ഗഡു ക്ഷാമബത്ത കുടിശിക ആകുന്നത് സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളമാണ്.