
നാലാം വാർഷിക ചെലവ് 500 കോടി കവിയും! കിഫ് ബി വക പന്തലിൻ്റെ ചെലവ് മാത്രം 42 കോടി
സർക്കാരിൻ്റെ നാലാം വാർഷികത്തിന് 42 കോടിയുടെ കൂറ്റൻ പന്തൽ. ഊരാളുങ്കല്‍ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കണ്‍സ്ട്രക്‌ഷനാണ് (ഐഐഐസി) ശീതീകരിച്ച കൂറ്റൻ പന്തലുകള്‍ പരിപാടികള്‍ക്കായി നിർമിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ഐഐഐസിക്കു നല്‍കും. 42 കോടി രൂപയാണ് ആകെ ചെലവിടുന്നത്.ഇവന്റ് മാനേജ്മെന്റ് കമ്ബനികളുടെ കണ്‍സോർഷ്യമാണു സൗകര്യങ്ങള്‍ ഒരുക്കുന്നത്.
പി.ആർ.ഡി വഴി നാലാം വാർഷികത്തിൻ്റെ പ്രചരണത്തിനായി 25.91 കോടി നേരത്തെ അനുവദിച്ചിരുന്നു. ടൂറിസം വകുപ്പിൻ്റെ വകയായി 1.65 കോടിയും അനുവദിച്ചിരുന്നു. ഇതോടെ നാലാം വാർഷികത്തിനായി ഖജനാവിൽ നിന്ന് അനുവദിച്ച തുക 69.56 കോടിയായി ഉയർന്നു. പൊതുമേഖല സ്ഥാപനങ്ങളുടെയും മറ്റ് സർക്കാർ വകുപ്പുകളുടേയും വിഹിതം കൂടെ ആകുമ്പോൾ നാലാം വാർഷിക ചെലവ് 500 കോടി കവിയും.
പി. ആർ. ഡി വഴി അനുവദിച്ച 25.91 കോടിയിൽ 15.63 കോടിയും മുഖ്യമന്ത്രിയുടെ ഹോർഡിംഗുകൾ സംസ്ഥാനത്ത് തലങ്ങും വിലങ്ങും സ്ഥാപിക്കാനാണ്.കടബാധ്യത 6 ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോഴും ധൂർത്ത് കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നില്ല എന്നതിൻ്റെ വ്യക്തമായ സൂചനകൾ ആണ് നാലാം വാർഷിക ചെലവുകൾ ഉത്തരവുകളിൽ നിന്ന് വ്യക്തമാകുന്നത്.
ചെലവുകൾ ഇങ്ങനെ;
1.ഹോർഡിംഗ്സുകൾ – 15.63 കോടി
2.ഹോർഡിംഗുകളുടെ ഡിസൈൻ ചാർജ് – 10 ലക്ഷം
3.നിലവിലുള്ള 35 ഹോർഡിംഗുകളുടെ മെയിൻ്റനൻസ് – 58 ലക്ഷം
4.എൽ ഇ ഡി ഡിജിറ്റൽ വാൾ -3.30 കോടി
5.റയിൽവേ ജിംഗിൾസ്, KSRTC ബസ് പരസ്യങ്ങൾ – 1 കോടി
6.14 ജില്ലകളിലെ തീം ഏരിയ – 1.96 കോടി
7.ജില്ലാ തല യോഗങ്ങൾ – 42 ലക്ഷം
8.കലാ സാംസ്കാരിക പരിപാടികൾ – 2.10 കോടി
9.ഭക്ഷണം, താമസം, വാഹന വാടക – 42 ലക്ഷം
10.ഉദ്ഘാടന സമാപന ചടങ്ങുകൾ – 30 ലക്ഷം
11.ടൂറിസം- 1.65 കോടി
12.കിഫ് ബി – 42 കോടി