
മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫിസ് നവീകരിക്കാൻ 35 ലക്ഷം; മന്ത്രിസഭ യോഗത്തിൽ ഫയൽ എത്തിച്ചത് മുഖ്യമന്ത്രി
35 ലക്ഷം രൂപയ്ക്ക് ഓഫിസ് നവീകരിക്കാനുള്ള ഫയൽ മന്ത്രിസഭയിൽ എത്തിച്ചത് പൊതുഭരണ വകുപ്പെന്ന് റോഷി അഗസ്റ്റിൻ. ധനവകുപ്പ് എതിർത്തതോടെ പൊതുഭരണ വകുപ്പിൻ്റെ മന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഓഫിസ് നവീകരണ ഫയൽ മന്ത്രിസഭയിൽ എത്തിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് റോഷി അഗസ്റ്റിനു വേണ്ടി അദ്ദേഹത്തിൻ്റെ ഓഫിസ് പുറത്തിറക്കിയ വിശദീകരണം. ഈ ഫയൽ പരിഗണിക്കേണ്ടെന്ന് താൻ ആവശ്യപ്പെട്ടതായും റോഷി വിശദീകരിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ്റെ ഓഫിസ് പുറത്തിറക്കിയ വിശദീകരണകുറിപ്പ് ചുവടെ:
ഓഫീസ് നവീകരണത്തിന് പണം
ആവശ്യപ്പെട്ടില്ല: മന്ത്രി റോഷി
- കാബിനറ്റ് യോഗത്തില്‍ പണം അനുവദിച്ചെന്ന് പ്രചാരണം തെറ്റ്
സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസ് നവീകരിക്കുന്നതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതി പ്രകാരം 35 ലക്ഷം രൂപ അനുവദിച്ചതായി വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. താന്‍ മുന്‍കൈയെടുത്ത് ഇത്തരമൊരു ഫയല്‍ മന്ത്രിസഭയുടെ മുന്നില്‍ കൊണ്ടുവന്നില്ല.
പൊതുഭരണ വകുപ്പിന്റേതായി മന്ത്രിസഭയുടെ പരിഗണനയ്ക്കായി എത്തിയ ഫയല്‍ പരിഗണിക്കേണ്ടെന്ന് താന്‍ തന്നെ യോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ ആവശ്യം അടങ്ങുന്ന ഫയല്‍ മന്ത്രിസഭ പരിഗണിക്കാതെ ഒഴിവാക്കുകയായിരുന്നുവെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് നല്‍കുന്നതാണ്. തുക അനുവദിച്ചിട്ടില്ലെന്ന് മനസിലാക്കാന്‍ ഇതു മാത്രം പരിശോധിച്ചാല്‍ മതിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓഫീസ് നവീകരണത്തിനായി തുക അനുവദിക്കണമെന്ന് മന്ത്രി റോഷി അഗസറ്റിന്റെ ആവശ്യം ധന വകുപ്പ് തള്ളിയതിനെ തുടര്‍ന്ന് ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ച് മന്ത്രി അനുമതി നേടിയെടുത്തു എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഓഫീസ് നവീകരണം എന്ന ആവശ്യം സര്‍ക്കാരിന്റെ തുടക്കത്തില്‍ മുന്നോട്ടു വച്ചിരുന്നതാണ്. ഇക്കാര്യം പിന്നീട് ആവശ്യപ്പെട്ടിട്ടില്ല.
എന്നാല്‍ മറ്റു മന്ത്രി ഓഫീസുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പ് ഇതുമായും മുന്നോട്ടു പോവുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഫയല്‍ ധനവകുപ്പ് മടക്കിയതോടെ ജിഎഡി സ്വാഭാവിക നടപടി എന്ന നിലയില്‍ മന്ത്രിസഭയുടെ അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ അറിവോടെ ആയിരുന്നില്ല ഇത്.
കാബിനറ്റ് യോഗത്തിന്റെ അജണ്ടയില്‍ വിഷയം ശ്രദ്ധയില്‍പ്പെട്ട മന്ത്രി റോഷി അഗസ്റ്റിന്‍ ഈ ഫയല്‍ പരിഗണിക്കേണ്ടെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇതു പരിഗണിക്കാതെ തന്നെ തള്ളുകയുമായിരുന്നു.