തീര നോവായി കല്യാണി: അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: മൂന്ന് വയസുകാരി മകൾ കല്യാണിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. റൂറൽ എസ്.പി. എം. ഹേമലതയുടെ നേതൃത്വത്തിൽ സന്ധ്യയെ വിശദമായി ചോദ്യം ചെയ്യും.
ഇന്നലെയാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐസ്‌ക്രീമിൽ വിഷം കലർത്തി കുഞ്ഞിനെ കൊല്ലാൻ സന്ധ്യ മുമ്പും ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പുതിയ ഉടുപ്പിട്ട്, കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാനോവായി മാറിയത്. മൂന്ന് വയസ്സുകാരിയുടെ ദാരുണ അന്ത്യം നാടിന്റെയാകെ സങ്കടമായി മാറിയിട്ടും, ചെയ്ത തെറ്റിനെക്കുറിച്ച് സന്ധ്യക്ക് ഒരു പശ്ചാത്താപവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്.
എന്നാൽ, ‘ഞാൻ ചെയ്തു’ എന്നല്ലാതെ ഈ ക്രൂരകൃത്യത്തിനുള്ള കാരണം അവർ വ്യക്തമാക്കിയിട്ടില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണെന്നും റൂറൽ എസ്.പി. എം. ഹേമലത പ്രതികരിച്ചു. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചാൽ വിദഗ്ധ പരിശോധന നടത്തുമെന്നും സന്ധ്യയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും റൂറൽ എസ്.പി. കൂട്ടിച്ചേർത്തു.
സന്ധ്യയ്ക്ക് 35 വയസുണ്ടെങ്കിലും പ്രായത്തിനനുസരിച്ചുള്ള മാനസിക വളർച്ചയില്ലെന്നാണ് അവരുടെ കുടുംബം പറയുന്നത്. പലകുറി മാനസികാരോഗ്യ വിദഗ്ധരെ കണ്ട് സന്ധ്യ ചികിത്സ തേടിയിട്ടുമുണ്ടെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ കാണാതായ ഘട്ടം മുതൽ സന്ധ്യയെ ചോദ്യം ചെയ്യുന്ന പൊലീസിനും അവരുടെ മനോനിലയെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യ വിദഗ്ധനെ എത്തിച്ച് സന്ധ്യയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടിയത്. നിലവിൽ കൊലക്കേസ് തന്നെ ചുമത്തി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.
എന്നാൽ, സന്ധ്യയ്ക്ക് ഒരു മാനസിക പ്രശ്‌നങ്ങളുമില്ലെന്നാണ് ഭർത്താവ് സുഭാഷിന്റെ പക്ഷം. സന്ധ്യ മുമ്പും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവരുന്നുണ്ട്. മൂന്ന് മാസം മുമ്പായിരുന്നു ഈ വധശ്രമമെന്ന് കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാർ പറയുന്നു.
കൊല്ലപ്പെട്ട കുഞ്ഞിനെ കൂടാതെ സന്ധ്യയ്ക്ക് പത്ത് വയസുള്ള ഒരു മകൻ കൂടിയുണ്ട്. സന്ധ്യയുടെയും ഭർത്താവിന്റെയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.