
ഷെയ്ഖ് സജാദ് ഗുൽ: പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കേരളത്തിലും പഠിച്ചുവെന്ന് റിപ്പോർട്ട്
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ഗുൽ ആണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ റാവിൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നും നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ശ്രീനഗറിൽ വിദ്യാഭ്യാസം നേടിയ സജാദ് ഗുൽ, ബംഗളൂരുവിൽ നിന്ന് എംബിഎ കരസ്ഥമാക്കിയ ശേഷം കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കി. പിന്നീട് ശ്രീനഗറിലേക്ക് മടങ്ങിയ ഇയാൾ അവിടെ ഒരു ലാബ് സ്ഥാപിക്കുകയും, അതിൻ്റെ മറവിൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. 2002ൽ സ്ഫോടക വസ്തുക്കളുമായി ഡൽഹിയിൽ പിടിയിലായതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് ഗുൽ പാക്കിസ്ഥാനിലേക്ക് കടന്നത്. അവിടെ ലഷ്‌കർ ഇ ത്വയ്ബയുടെ നിഴൽ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) വഴി വീണ്ടും ഭീകര പ്രവർത്തനങ്ങളിൽ സജീവമായി.
50 വയസ്സുകാരനായ കശ്മീരി സ്വദേശിയാണ് ഷെയ്ഖ് സജാദ് ഗുൽ. ലഷ്‌കർ ഇ ത്വയ്ബയുടെ പിന്തുണയോടെ പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിൽ ഒളിവിൽ കഴിയുന്ന ഇയാൾ, സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്നു. 2020 മുതൽ 2024 വരെ മധ്യ, തെക്കൻ കശ്മീരിൽ നടന്ന നിരവധി ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ, 2023ൽ മധ്യ കശ്മീരിലെ ഗ്രനേഡ് ആക്രമണങ്ങൾ, അനന്ത്‌നാഗിലെ ബിജ്‌ബെഹ്‌റയിലും ഗന്ദർബാലിലെ ഗഗൻഗിറിലും സെഡ്-മോർ തുരങ്കത്തിലും ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾ എന്നിവയുടെ ആസൂത്രകനും ഗുൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2022 ഏപ്രിലിൽ എൻഐഎ ഇയാളെ ഭീകരനായി പ്രഖ്യാപിക്കുകയും 10 ലക്ഷം രൂപയുടെ പാരിതോഷികം തലയ്ക്ക് വെക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഗുല്ലുമായി ബന്ധമുള്ള ചില വിവരങ്ങളും ആശയവിനിമയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ടിആർഎഫ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഗുല്ലിന്റെ നിർദേശപ്രകാരം, പഹൽഗാമിൽ 25 വിനോദസഞ്ചാരികളെ അവരുടെ മതം ചോദിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒരു പ്രാദേശിക ടൂറിസ്റ്റ് ഗൈഡും ഭീകരരുടെ വെടിയേറ്റ് മരിച്ചു.
പാകിസ്ഥാൻ്റെ ചാരസംഘടനയായ ഐഎസ്ഐ, പ്രാദേശിക പഞ്ചാബി ഭൂരിപക്ഷമുള്ള ലഷ്‌കർ ഇ ത്വയ്ബയുടെ കശ്മീരി മുഖമായി ഷെയ്ഖ് സജാദിനെ ഉപയോഗിക്കുകയാണ്. ശ്രീനഗറിൽ വിദ്യാഭ്യാസം നേടിയ ശേഷം ബാംഗ്ലൂരിൽ നിന്ന് എംബിഎയും പിന്നീട് കേരളത്തിൽ നിന്ന് ലാബ് ടെക്നീഷ്യൻ കോഴ്സും പൂർത്തിയാക്കിയ ഇയാൾ, കശ്മീരിൽ ഒരു ഡയഗ്നോസ്റ്റിക് ലാബ് തുറക്കുകയും ഭീകര സംഘടനയ്ക്ക് ലോജിസ്റ്റിക് സഹായം നൽകുകയും ചെയ്തു.
ഭീകര സംഘടനയുടെ ഒളിസങ്കേത പ്രവർത്തകനായിരിക്കെ, 2002ൽ ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോഗ്രാം ആർഡിഎക്സുമായി ഗുൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ പിടിയിലായി. ദേശീയ തലസ്ഥാനത്ത് പരമ്പര സ്ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതിന് 2003 ഓഗസ്റ്റ് 7ന് ഇയാൾക്ക് 10 വർഷം തടവ് ശിക്ഷ ലഭിച്ചു.
2017ൽ ജയിൽ മോചിതനായ ശേഷം ഇയാൾ പാക്കിസ്ഥാനിലേക്ക് പോവുകയും, അവിടെ ഐഎസ്ഐ ലഷ്‌കർ ഇ ത്വയ്ബയുടെ മറവിൽ 2019ൽ ടിആർഎഫ് എന്ന സംഘടന രൂപീകരിച്ച് ജമ്മു കശ്മീരിലെ തദ്ദേശീയ ഭീകര മുന്നേറ്റമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. പുൽവാമ ആക്രമണത്തിന് ശേഷം ലോകരാജ്യങ്ങളുടെ ശ്രദ്ധ പാകിസ്ഥാനിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഐഎസ്ഐ ടിആർഎഫ് രൂപീകരിക്കുന്നത്.
ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ഹോസ്പിറ്റലിലെ മുൻ ഡോക്ടറായ ഇയാളുടെ സഹോദരനും 1990കളിൽ ഒരു ഭീകരനായിരുന്നു. പിന്നീട് സൗദി അറേബ്യയിലേക്കും അവിടെ നിന്ന് പാക്കിസ്ഥാനിലേക്കും പോയ ഇയാൾ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലെ ഒളിവിൽ കഴിയുന്നവരുമായി ചേർന്ന് ഭീകരവാദത്തിന് പണം കണ്ടെത്തുകയാണ്.