NationalNews

ജമ്മു കശ്മീരിൽ ‘ഇന്ത്യ’ സഖ്യം അധികാരം ഉറപ്പിച്ചു

ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരമുറപ്പിച്ചൂ. ഒമർ അബ്ദുള്ള വീണ്ടും ജമ്മു കശ്മീർ മുഖ്യമന്ത്രി ആകുമെന്നാണ് സൂചന. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് (ജെകെഎൻ) ഉപാധ്യക്ഷൻ കൂടിയായ ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിക്കെതിരെ 18485 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഒമർ വിജയമുറപ്പിച്ചത്. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടിക്ക് 42 സീറ്റ് ഉറപ്പായി കഴിഞ്ഞു. 90 സീറ്റുകളുള്ള നിയമസഭയിൽ 46 സീറ്റാണ് മന്ത്രിസഭ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷം. കോൺഗ്രസ് 6 സീറ്റും, ബിജെപി 29 സീറ്റും, സിപിഎം 1 സീറ്റും നേടി. കുൽഗാമയിൽ മത്സരിച്ച മുഹമ്മദ് യുസഫ് തരിഗാമിയാണ് വിജയിച്ച സിപിഎം സ്ഥാനാർത്ഥി.

ജമ്മുവിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം നാഷണൽ കോൺഫറൻസ് പ്രവർത്തകർ ആഘോഷമാക്കി. പാട്ടും നൃത്തവുമായാണ് പ്രവർത്തകൾ ശ്രീനഗറിൽ ഒന്നിച്ചത്. സംസ്ഥാനം വിഭജിച്ച ശേഷം കേന്ദ്ര ഭരണത്തിൻ കീഴിലായിരുന്ന സാഹചര്യത്തിൽ സെപ്റ്റംബർ 30 നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി അന്തിമ ശാസന നൽകിയ ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ജെകെഎൻ മികച്ച വിജയം നേടിയപ്പോൾ ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി. എഞ്ചിനിയർ റഷീദിൻ്റെ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും രണ്ടു സീറ്റിലേക്ക് ഒതുങ്ങി. അതേസമയം മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ തോറ്റു.

ഒരു നിയോജക മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചു. ദോദ മണ്ഡലത്തിലാണ് എഎപി സ്ഥാനാര്‍ത്ഥി മെഹ്‌റാജ് മാലിക്ക് വിജയിച്ചത്. ബിജെപിയുടെ ഗജയ് സിങ് റാണയെയാണ് മെഹ്‌റാജ് മാലിക്ക് പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *