KeralaNewsPolitics

സ്പീക്കറെ കൊണ്ട് തോറ്റ് പ്രതിപക്ഷം

സ്പീക്കർ കസേരയിലിരിക്കുന്ന എ.എൻ. ഷംസീറിനെക്കൊണ്ട് പ്രതിപക്ഷം പൊറുതിമുട്ടിയ ദിനമായിരുന്നു ഇന്ന് നിയമസഭയിൽ കടന്നുപോയത്. പ്രതിപക്ഷ എംഎൽഎമാർ ചോദിച്ച 49 അതീവ പ്രാധാന്യമുള്ള ചോദ്യങ്ങളെ ഒരുമിച്ച് അപ്രസക്തമാക്കുന്ന നടപടി സ്വീകരിച്ചതാണ് ഇന്ന് നിയമസഭ കലുഷിതമാകാനും പിന്നീട് നിർത്തിവെക്കാനും കാരണമായത്.

വർഗീയ ശക്തികളുടെ ഇടപെടൽ, എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ച്ച, തൃശൂർ പൂരം തടസ്സപ്പെട്ട സംഭവം, എഡിജിപിക്കെതിരെയുള്ള ആരോപണം, പി. ശശിക്കെതിരെയുള്ള ആരോപണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളെയാണ് സ്പീക്കർ പ്രാധാന്യം കുറച്ചത്. ഇതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ഇതിനെതിരെ സഭയിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾക്കെതിരെ സ്പീക്കർ രംഗത്തെത്തി. നിങ്ങളിലാരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചു. ഇത് സ്പീക്കറുടെ പക്വതയില്ലായ്മയാണെന്ന് തിരിച്ചടിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി എംബി രാജേഷും പിന്നീട് മുഖ്യമന്ത്രിയും രംഗത്തെത്തി. ഇതോടെ സ്പീക്കർക്കെതിരെ പറഞ്ഞ കാര്യങ്ങൾ സഭാരേഖകളിൽ നിന്ന് ഒഴിവാക്കുമെന്ന് സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.

സ്പീക്കറുടെ പക്വതയില്ലായ്മയെക്കുറിച്ച് വി.ഡി. സതീശൻ പറഞ്ഞ വാക്കുകൾ സഭാരേഖകളിൽ നിന്നും സഭ ടിവിയിൽ നിന്നും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച സ്പീക്കർ പക്ഷേ, പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി എം.ബി. രാജേഷും പറഞ്ഞ വാക്കുകൾ നിലനിർത്താനും ശ്രദ്ധിച്ചു. ഇതിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷത്തിനെതിരെ നിലവാരമില്ലാത്ത നേതാവെന്ന് ആവർത്തിച്ച് ആക്ഷേപിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയും ഭരണപക്ഷവും സ്വീകരിച്ചത്.

ഇതിനെതിരെ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. ഇതോടെ മുഖ്യമന്ത്രി അസാധാരണമാംവിധം പ്രതികരിക്കുന്നതും ഇന്ന് സഭയിൽ കാണാനായി. ഒരുവിഭാഗത്തിന്റെ കാര്യം മാത്രം നോക്കുന്ന സ്പീക്കറോട് സഹകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വരും ദിവസങ്ങളിലും പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിലുള്ള പരസ്പര പോര് ശക്തിപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *