KeralaNews

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാനാണ് നിര്‍ദേശം. ബിജെപി നേതാക്കളായ പിആര്‍ ശിവശങ്കരന്‍, സന്ദീപ് വചസ്പതി എന്നിവരുടെ പരാതിയിലാണ് നടപടി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ബിജെപി നേതാക്കള്‍ നിവേദനം നല്‍കിയിയിരുന്നു. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സിനിമയിലെ മയക്ക് മരുന്നിന്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടതായി പരാതി നല്‍കിയതിന് പിന്നാലെ ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു.

വേട്ടക്കാരെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. റിപ്പോർട്ട് കൈവശംവെച്ച് സംസ്ഥാന സർക്കാർ വിലപേശൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

290 പേജുകൾ അടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് അവ ഒഴിവാക്കിയത്.

സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോർട്ടിൽ ഉണ്ടായിട്ടും വേട്ടക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിനു പിന്നാലെ സിനിമാ ചില പ്രവർത്തകർ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ച് ഇപ്പോൾ അന്വേഷണം നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *