
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രി റെവ്‌നീത് സിംഗ് ബിട്ടുവിനു പ്രതിഷേധ സൂചകമായി മലയാളത്തിൽ കത്തയച്ച് എം പി ജോൺ ബ്രിട്ടാസ്. എം പി മാരുടെ ചോദ്യങ്ങൾക്ക് ഹിന്ദിയിൽ മാത്രം മറുപടി നൽകുന്നതിനാണ് ജോൺ ബ്രിട്ടാസ് മലയാളത്തിൽ കത്തയച്ച് തന്റെ പ്രതിഷേധം അറിയിച്ചത്.
കേരളപ്പിറവി ദിനത്തിന്റെ തൊട്ടടുത്ത ദിനമാണ് കേരളത്തിന്റെ ഭാഷാപരമായ അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് ബ്രിട്ടാസ് കത്തയച്ചത്. ഹിന്ദിയിൽ മാത്രമായുള്ള മറുപടി, മന: പൂർവ്വമാണെന്നും ഇത് തെക്കൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നതിനു തുല്യമാണെന്നും അതിനാലാണ് താൻ ഇത്തരം ഒരു കത്തയച്ചു പ്രതികരിക്കാൻ നിര്ബന്ധിതനാകുന്നതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
താൻ നേരിടുന്ന ഈ പ്രശ്നം തെക്കൻ സംസ്ഥാനങ്ങളിലെ മറ്റു എം പി മാരും നേരിടുന്നുണ്ടെന്ന് കത്തിൽ ജോൺ ബ്രിട്ടാസ് വിശദീകരിച്ചു. കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് സമൂഹമാധ്യമ എക്‌സിലൂടെ ബ്രിട്ടാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
താങ്കളുടെ കത്തുകള്‍ വായിച്ചു മനസ്സിലാക്കാന്‍ ഹിന്ദി ഭാഷ പഠിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മലയാളത്തിലുള്ള ഈ കത്ത് വായിക്കാന്‍ താങ്കള്‍ നേരിടുന്ന അതേ ബുദ്ധിമുട്ടാണ് എനിക്കും ഹിന്ദിയിലെ താങ്കളുടെ മറുപടികള്‍ വായിക്കുന്നതിനും ഉണ്ടാകുന്നതെന്ന് അറിയിക്കാനാണ് മലയാളത്തില്‍ കത്തയച്ചത് എന്ന് ബ്രിട്ടാസ് വ്യക്തമാക്കി.
ഔദ്യോഗികഭാഷാ നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിനിമയങ്ങൾക്കും പാർലമെന്ററി നടപടികൾക്കും ഇംഗ്ലീഷ് കൂടി ഉപയോഗിക്കാവുന്നത്. ഹിന്ദി ഔദ്യോഗികഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയങ്ങളിൽ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കേണ്ടതാണ് എന്നും ഇതേ നിയമം അണുശശിക്കുന്നുണ്ട്.