കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്താക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം വ്യക്തമായ മറുപടി നൽകണമെന്ന് കോടതി നിർദേശം നൽകി. അഡീഷണൽ സോളിസിറ്റർ ജനറലിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച് നിർദേശം നൽകി.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരളത്തിന് ധനസഹായം നൽകുന്നതിൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ഗ്രാൻറ്റ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് കോടതിക്ക് കൈമാറിയിരുന്നു.
ഇതിനെ തുടർന്നാണ് കേരളത്തിന് ധനസഹായം നൽകുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.