മുഖ്യൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പി ശശി കണ്ണൂരിലെ രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. ഈ സംഭവത്തിൽ പി ശശിക്കെതിരെ സിപിഎം പാർട്ടി തലത്തിൽ നടപടി എടുത്തിട്ടുണ്ടെന്നും എംപി കെ സുധാകരൻ വെളിപ്പെടുത്തി.
പി ശശി ഇത്തരക്കാരൻ ആയതിനാൽ പിവി അൻവർ എംഎൽഎ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാവാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസിൽ വരുന്ന സ്ത്രീകളുടെ നമ്പർ കൈക്കലാക്കി അശ്ലീലം പറയുന്നുണ്ടെന്നും അൻവർ ആരോപണം ഉന്നയിച്ചിരുന്നു. പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോൾ അത് ശരിയായിരിക്കാമെന്നും കെ സുധാകരൻ പറഞ്ഞു.
ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സുധാകരൻ വിമർശിച്ചു. സിപിഐഎം തകർന്ന് തരിപ്പണമാവുകയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇത് വ്യക്തമാക്കുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്ക് ഒന്നരലക്ഷം വോട്ട് കിട്ടിയെന്നും ഇതിൽ സിപിഎമ്മിൻ്റെ വോട്ടും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.