
പാലക്കാട് വാളയാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ നിന്നും പോകുന്നതിനിടെ തൊണ്ടി മുതല്‍ വാഹനത്തിന് തീയിട്ടു. ചുള്ളിമട സ്വദേശി പോൾ രാജാണ് പോലീസ് സ്റ്റഷനിൽ ബുധനാഴ്ച്ച രാത്രിയിൽ അക്രമം നടത്തിയത്.
ചുള്ളിമടയിലെ പലചരക്ക് കടയ്ക്കുമുന്നിൽ മദ്യപിച്ച് ബഹളം വെയ്ക്കുകയും ആളുകളോട് വഴക്കിടുകയും ചെയ്‌തെന്ന പരാതിയെത്തുടർന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്റ്റേഷനു സമീപത്തെത്തി സർവീസ് റോഡിൽ നിർത്തിയിട്ട പിക്കപ് വാൻ പെട്രോൾ ഒഴിച്ച് തീയിട്ടത്.
ജനവാസ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസിൽ തൊണ്ടി മുതലായി പോലീസ് പിടികൂടി സ്റ്റേഷനു മുന്നിൽ നിർത്തിയിട്ടതായിരുന്നു പിക്കപ് വാൻ. വാഹനത്തിൽ തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. പെട്ടെന്നു തീ മുഴുവൻ ഭാഗങ്ങളിലേക്കും പടർന്നു. സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് ഓടിയെത്തിയത്.
ഇതിനിടെ തീയിട്ട ശേഷം സ്ഥലത്തു നിന്നു ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ പോലീസ് പിന്തുടർന്നു പിടികൂടി. തൊണ്ടിമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളിൽ കേസെടുത്താണ് പോൾ രാജിനെ അറസ്റ്റ് ചെയ്തത്.