News

നിലമ്പൂർ: അഡ്വ. മോഹൻ ജോർജ് ബി.ജെ.പി സ്ഥാനാർത്ഥി

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുൻ കേരള കോൺഗ്രസ് നേതാവും നിലമ്പൂരിൽ അഭിഭാഷകനുമായ അഡ്വ. മോഹൻ ജോർജ് ആണ് ബി.ജെ.പിക്കുവേണ്ടി മത്സരരംഗത്തിറങ്ങുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. നിലവിൽ ബി.ജെ.പി അംഗമല്ലാത്ത മോഹൻ ജോർജ് ഇന്ന് തന്നെ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലമ്പൂരിൽ ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ മോഹൻ ജോർജ് പ്രതികരിച്ചു.

നേരത്തെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ആർക്കും ഗുണകരമല്ലാത്തതും സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കാത്തതുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടിരുന്നു. ആറുമാസം മാത്രമാണ് പുതിയ എം.എൽ.എയുടെ കാലാവധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥിയെ നിർത്തണോ എന്ന കാര്യത്തിൽ പാർട്ടി കോർ കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കുമെന്നും സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയത്തിന്റെ പ്രതിഫലനം നിലമ്പൂരിലും ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചിരുന്നു.

എന്നാൽ, ബി.ജെ.പി സ്ഥാനാർത്ഥിയെ നിർത്താത്തത് വോട്ട് കച്ചവടത്തിന് വേണ്ടിയാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നതോടെയാണ് ഈ വിഷയം ദേശീയതലത്തിലും ശ്രദ്ധ നേടിയത്. ഇതേത്തുടർന്നാണ് നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്താൻ ബി.ജെ.പി തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ ബി.ഡി.ജെ.എസിനോട് സീറ്റ് ഏറ്റെടുക്കാൻ ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും അവർ ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. തുടർന്നാണ് അഡ്വ. മോഹൻ ജോർജിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതും കേന്ദ്രനേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളുന്നതും.