തൃശൂർ പൂരം ‘കലക്കി’യതല്ല, ‘കലങ്ങി’ പോയതാണെന്നും യാതൊരു ബാഹ്യ ഇടപെടലും ഇല്ലെന്നും പൊലീസ് അന്വേഷണ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ തയാറാക്കിയ റിപ്പോർട്ടിലാണ് യാതൊരു ബാഹ്യ ഇടപെടലും ഇല്ലെന്ന് കണ്ടെത്തിയത്. എല്ലാ ഉത്തരവാദിത്തവും ത്രിശൂർ കമ്മീഷണർ അങ്കിത് അശോകനിൽ ചാർത്തിയാണ് അന്വേഷണ റിപ്പോർട്ട്. അങ്കിതത്തിൻ്റെ പരിചയക്കുറവാണ് പൂരം അലങ്കോലമാകാൻ കാരണമെന്നാണ് അജിത് കുമാറിൻ്റെ കണ്ടെത്തൽ.
തൃശൂർ പൂരം അലങ്കോലം ആക്കിയതിൽ സിപിഎം-ബിജെപി രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും എംആർ അജിത് കുമാറിനും ഇതിൽ പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ആർഎസ്എസ് രഹസ്യ കൂടിക്കാഴ്ചയും, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധവും അടക്കം പിവി അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഉദ്യോഗസ്ഥൻ തന്നെയാണ് ഈ അന്വേഷണവും നടത്തിയത്. പൂരം കലക്കി ഒരാഴ്ചയ്ക്ക് അകം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ച് മാസങ്ങൾക്ക് ശേഷം വിവാദമായതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കുന്നത്. ഇന്നലെയാണ് തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ച് എഡിജിപി എംആർ അജിത് കുമാർ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ബോധപൂർവമായ ഗൂഢാലോചനയോ അട്ടിമറിയോ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകന് വീഴ്ച ഉണ്ടായെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അനുനയിപ്പിക്കുന്നതിലും പരിചയക്കുറവും വീഴ്ചയായെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
റിപ്പോർട്ട് ചൊവ്വാഴ്ച്ചയ്ക്കകം സമർപ്പിക്കുമെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ പൂഴ്ത്തി വെച്ചിരുന്ന 600 പേജുള്ള റിപ്പോർട്ട് സീൽഡ് കവറിൽ മെസഞ്ചർ വഴി ഡിജിപി ഓഫിസിന് കൈമാറി. ഡിജിപി സ്ഥലത്ത് ഇല്ലാത്തതിനാൽ ഇന്ന് റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയ്ക്ക് കൈമാറുമെന്നാണ് പുറത്തുവരുന്ന വിവരം.